ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് പരിശോധനയ്ക്ക് പിന്നാലെ, കേരളത്തിൽ വിവിധ ഇടങ്ങളിലും തമിഴ്നാട് ചെന്നൈയിലും ഇ.ഡി.റെയ്ഡ്. ചലച്ചിത്രതാരങ്ങളായ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും, മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലും പരിശോധന നടക്കുന്നു. കോഴിക്കോട് വാഹന ഷോറൂം അടക്കമുള്ള ഇടങ്ങളിലും പരിശോധന നടക്കുന്നുണ്ട്.
കേരളത്തിൽ എറണാകുളം, കോഴിക്കോട്, മലപ്പുറം തൃശൂർ, കോട്ടയം എന്നിവിടങ്ങളിലും തമിഴ്നാട്ടിൽ ചെന്നൈ കോയമ്പത്തൂർ എന്നിവിടങ്ങളിലുമാണ് 17 കേന്ദ്രങ്ങളിൽ റെയ്ഡ് നടക്കുന്നത്. ദുൽഖർ സൽമാന്റെ കൊച്ചി എളംകുളത്തെ വീട്ടിലും മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലും കൂടാതെ മറ്റ് ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന നടക്കുന്നത്. ഇന്ത്യയിലേക്ക് ഭൂട്ടാൻ നേപ്പാൾ എന്നിവിടങ്ങളിൽ നിന്നും ആഡംബര കാറുകൾ നിയമവിരുദ്ധമായി ഇറക്കുമതി നടത്തുകയും റീ രജിസ്ട്രേഷൻ നടത്തി മറച്ചു വിൽക്കുകയും ചെയ്ത സംഭവത്തിലാണ് ഇ.ഡി പരിശോധന.
സംഭവത്തിൽ ഫെമ നിയമത്തിന്റെ 3,4, 8 വകുപ്പുകളുടെ ലംഘനം പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയതിനെ തുടർന്നാണ് ഇ.ഡി നടപടി തുടങ്ങിയത്. ചലച്ചിത്ര താരങ്ങൾ മനപ്പൂർവ്വം നിയമലംഘനം നടത്തിയതായി ഒരു സൂചനയും ഉച്ചവരെയുള്ള ഇ.ഡി.പരിശോധനയിൽ ലഭിച്ചിട്ടില്ല. അതേസമയം വാഹന ഡീലർമാർ, വർക്ക് ഷോപ്പുകൾ എന്നിവ കേന്ദ്രീകരിച്ച് ചില നിയമനങ്ങൾ നടന്നതായുള്ള സൂചനകളും ഉണ്ട്. കോഴിക്കോട് അടക്കമുള്ള വാഹന ഡീലർ ഷോറൂമുകളിൽ രാവിലെ 9 മണി മുതലാണ് പരിശോധന തുടങ്ങിയത്. എല്ലായിടത്തും സി.ആർ.പി.എഫിന്റെ സാന്നിധ്യത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത്.