ശബരിമലയിലെ സ്വർണ മോഷണത്തിനെതിരെ വിശ്വാസ സംരക്ഷണ യാത്രയുമായി കോൺഗ്രസ് രംഗത്ത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജാഥകൾക്ക് ഇന്ന് തുടക്കമാകും. അതേസമയം, വിവാദങ്ങൾക്കിടെ ദേവസ്വം ബോർഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.
പാലക്കാട് നിന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി നയിക്കുന്ന ജാഥ രാവിലെ 10 മണിക്ക് ആരംഭിക്കും. കാസർഗോഡ് നിന്ന് കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ നയിക്കുന്ന ജാഥ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് നിന്ന് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് നിന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി നയിക്കുന്ന ജാഥ കെപിസിസി പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല വൈകുന്നേരം 4 മണിക്ക് ഗാന്ധിപാർക്കിൽ വെച്ച് ഉദ്ഘാടനം ചെയ്യും. മൂവാറ്റുപുഴയിൽ നിന്നുള്ള ജാഥ നാളെ ആരംഭിക്കും.
ഈ നാല് ജാഥകളും ഈ മാസം 17-ന് ചെങ്ങന്നൂരിൽ സംഗമിക്കും. തുടർന്ന്, 18-ന് പന്തളത്ത് മഹാസമ്മേളനത്തോടെ ജാഥ സമാപിക്കും.ശബരിമലയുടെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കണമെന്നും സർക്കാരിനെതിരായ വിഷയമാക്കി ഇത് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക എന്നതുമാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. കൂടാതെ, ദേവസ്വം ബോർഡ് പ്രസിഡന്റും മന്ത്രിയും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധങ്ങളും നടക്കുന്നുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും സമാനമായ വിഷയങ്ങൾ പൊതുസമൂഹത്തിൽ ചർച്ചാ വിഷയമാക്കാൻ കോൺഗ്രസ് ശ്രമിച്ചിരുന്നു. വലിയ ജനപങ്കാളിത്തത്തോടെ പരിപാടികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് ഇപ്പോൾ ശ്രമിക്കുന്നത്