വാൽപ്പാറ/തൃശൂർ: അധ്യാപകർ വഴക്ക് പറഞ്ഞതിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്. 14 വയസ്സുകാരി പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
തമിഴ്നാട് വാൽപ്പാറ റൊട്ടിക്കടയിലാണ് സംഭവം.
അധ്യാപകർ മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് വഴക്ക് പറഞ്ഞതും പഠനത്തിൽ മോശമാണെന്നും പറഞ്ഞ് ക്ലാസ്സിൽ ഒറ്റക്ക് ഇരുത്തിയതുമാണ് കുട്ടിയെ മരണത്തിലേക്ക് തള്ളിവിടാനുള്ള കാരണമെന്നാണ് റിപ്പോർട്ട്. മാനസിക സമ്മർദ്ദത്തിലായ കുട്ടി സ്കൂളിൽ പോകില്ലെന്ന് വാശി പിടിച്ചിരുന്നു. സ്കൂളിൽ പോകാൻ മാതാപിതാക്കൾ നിർബന്ധിച്ചതോടെയാണ് വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ ഉപയോഗിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടി കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടെ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. അതേസമയം, 14 കാരിയുടെ മരണത്തിൽ വാൽപ്പാറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)