Share this Article
News Malayalam 24x7
സ്വർണപ്പാളി വിവാദം; നടുത്തളത്തിൽ പ്രതിപക്ഷ ബഹളം, ബാനർ ഉയർത്തി സ്പീക്കറുടെ മുഖം മറച്ച് പ്രതിഷേധം
Sabarimala Gold Plating Row

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ സംസ്ഥാന നിയമസഭയിൽ ഇന്ന് പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ചോദ്യോത്തരവേള റദ്ദാക്കി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സ്പീക്കർ സഭാനടപടികൾ നിർത്തിവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. ദേവസ്വം മന്ത്രി രാജിവെക്കണമെന്നും ദേവസ്വം ബോർഡ് പിരിച്ചുവിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

രാവിലെ സഭാനടപടികൾ ആരംഭിച്ചപ്പോൾ മുതൽ തന്നെ പ്രതിപക്ഷ എം.എൽ.എമാർ ബാനറുകളും മുദ്രാവാക്യങ്ങളുമായി സ്പീക്കറുടെ ചേംബറിന് മുന്നിലെത്തി. ശബരിമലയിലെ ദ്വാരപാലക ശിൽപം ഉയർന്ന വിലയ്ക്ക് വിറ്റുവെന്നും ലക്ഷക്കണക്കിന് വിശ്വാസികളെ ദേവസ്വം ബോർഡ് വഞ്ചിച്ചുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഹൈക്കോടതി വിധി ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ചോദ്യോത്തരവേളയിൽ പ്രതിപക്ഷ അംഗങ്ങൾ ചോദ്യങ്ങൾ ചോദിച്ച് ഉത്തരങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു. എന്നാൽ, പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം കാരണം ചോദ്യോത്തരവേള പൂർത്തിയാക്കാൻ കഴിഞ്ഞില്ല. സ്പീക്കർ അല്പസമയത്തേക്ക് സഭാനടപടികൾ നിർത്തിവെച്ചു. ഏകദേശം 20 മിനിറ്റ് മാത്രമാണ് സഭ പ്രവർത്തിച്ചത്.


ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച സാഹചര്യത്തിലും പ്രതിപക്ഷം തങ്ങളുടെ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ട് പോകുന്നില്ല. ദേവസ്വം മന്ത്രി രാജിവെക്കുക, ദേവസ്വം ബോർഡ് പിരിച്ചുവിടുക എന്നീ ആവശ്യങ്ങളിലാണ് പ്രതിപക്ഷം ഉറച്ചുനിൽക്കുന്നത്. പ്രതിപക്ഷത്തിന്റെ ഈ നീക്കം സർക്കാരിന് വലിയ വെല്ലുവിളിയാകും. 10 മണിയോടെ സഭ വീണ്ടും ചേരുമെന്നും അപ്പോഴും സമാനമായ പ്രതിഷേധങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories