തിരുവല്ലയിൽ നിന്ന് കാണാതായ റീനയെയും രണ്ട് മക്കളെയും കണ്ടെത്തി. കന്യാകുമാരിയിൽ നിന്നാണ് കണ്ടെത്തിയതെന്നാണ് വിവരം.ഓഗസ്റ്റ് 17 മുതലാണ് റീനയെയും മക്കളെയും കാണാതായത്. റീനയുടെ കുടുംബത്തിന്റെ പരാതിയിലാണ് സംഭവത്തില്‍ പോലീസ് കേസെടുത്തത്. അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി പ്രത്യേകസംഘത്തെയും നിയോഗിച്ചിരുന്നു. ഇതിനിടെ റീന മക്കള്‍ക്കൊപ്പം ബസില്‍ യാത്രചെയ്യുന്നതിന്റെയും റോഡിലൂടെ നടന്നുപോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു.
എന്നാല്‍, ദിവസങ്ങള്‍ പിന്നിട്ടിട്ടും മൂവരെയും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് അനീഷിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.റീനയുടെയും മക്കളുടെയും തിരോധാനത്തില്‍ അനീഷിനെ പോലീസ് ചോദ്യം ചെയ്യലിനായി ദിവസവും വിളിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പോലീസില്‍നിന്നുള്ള മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
ദമ്പതിമാരും മക്കളും ആലുംതുരുത്തി ചന്തയ്ക്ക് സമീപത്തെ വാടകവീട്ടിലാണ് താമസിച്ചുവന്നിരുന്നത്. അതേസമയം, റീനയെ കാണാതായിട്ടും രണ്ടുദിവസം കഴിഞ്ഞാണ് അനീഷ് തങ്ങളെ വിവരമറിയിച്ചതെന്ന് റീനയുടെ കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്ന് റീനയുടെ സഹോദരനാണ് തിരോധാനത്തില്‍ പുളിക്കീഴ് പോലീസില്‍ പരാതി നല്‍കിയത്.