Share this Article
KERALAVISION TELEVISION AWARDS 2025
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Rahul Mamkootathil

ബലാത്സംഗ കേസിൽ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസിൽ വാദം കേൾക്കുന്നത് അടച്ചിട്ട മുറിയിൽ വേണമെന്ന രാഹുലിന്റെ ആവശ്യം കോടതി ഇന്ന് പരിശോധിച്ചേക്കും. ഇതിനിടെ, രാഹുലിനെതിരെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാരോപിച്ച് മറ്റൊരു യുവതി കൂടി രംഗത്തെത്തി.

തന്റെ സ്വകാര്യത മാനിച്ചു ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട മുറിയിൽ (In-camera proceeding) കേൾക്കണമെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് നടന്നതെന്നും, ബലാത്സംഗമോ നിർബന്ധിത ഗർഭഛിദ്രമോ നടന്നിട്ടില്ലെന്നുമാണ് രാഹുലിന്റെ വാദം. എന്നാൽ പരാതിക്കാരിയുടെയും സുഹൃത്തുക്കളുടെയും മൊഴിയും, ചികിത്സിച്ച ഡോക്ടറുടെ മൊഴിയും ഉൾപ്പെടെ ശക്തമായ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കും. ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ അറസ്റ്റ് തടയണമെന്ന ആവശ്യവും രാഹുൽ ഉന്നയിച്ചേക്കാം.


എംഎൽഎ ഒളിവിൽ പോയിട്ട് ഏഴ് ദിവസമായി. കർണാടക-തമിഴ്നാട് അതിർത്തിയിലുള്ള ബാഗലൂരിൽ ഇയാൾ ഉണ്ടായിരുന്നതായും, പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് അവിടെ നിന്നും രക്ഷപ്പെട്ടതായും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. രാഹുൽ നിലവിൽ കർണാടകയിൽ തന്നെയുണ്ടെന്നും, ഒളിത്താവളങ്ങൾ നിരന്തരം മാറ്റിക്കൊണ്ടിരിക്കുകയാണെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ശക്തമാക്കിയിട്ടുണ്ട്.


ഇതിനിടെയാണ് രാഹുലിനെതിരെ ഗുരുതര ആരോപണവുമായി 23-കാരിയായ മറ്റൊരു യുവതി രംഗത്തെത്തിയത്. വിവാഹവാഗ്ദാനം നൽകി അതിക്രൂരമായി പീഡിപ്പിച്ചു എന്നാണ് പരാതി. കെപിസിസിക്ക് ഇ-മെയിൽ വഴി ലഭിച്ച ഈ പരാതി നേതൃത്വം ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഈ പരാതിയിലും പോലീസ് കേസെടുത്തേക്കുമെന്നാണ് സൂചന.


തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പുതിയ പരാതി കൂടി വന്നത് കോൺഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കി. നേരത്തെ രാഹുലിനെ സസ്പെൻഡ് ചെയ്തിരുന്നെങ്കിലും, പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാൻ കോൺഗ്രസ് നേതൃത്വത്തിൽ ആലോചനയുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ ബാധിക്കാതിരിക്കാൻ കർശന നടപടി വേണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories