Share this Article
News Malayalam 24x7
കരൂര്‍ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങളെ വിജയ് നാളെ കാണും
Vijay

തമിഴ്നാട്ടിലെ കരുരിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ് നയിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബാംഗങ്ങളെ വിജയ് നാളെ (ഒക്ടോബർ 27, 2025) മഹാബലിപുരത്ത് വെച്ച് കാണും. കരുരിലെ ദുരന്തഭൂമി സന്ദർശിക്കാൻ വിജയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് മഹാബലിപുരത്തെ ഒരു സ്വകാര്യ റിസോർട്ടിൽ കൂടിക്കാഴ്ച ഒരുക്കിയിരിക്കുന്നത്. ഇതിനായി 50 മുറികൾ ബുക്ക് ചെയ്തിട്ടുണ്ട്.


കഴിഞ്ഞ സെപ്റ്റംബർ 27 ന് വേലുസാമിപുരത്ത് നടന്ന ടിവികെയുടെ റാലിയിൽ 41 പേരാണ് മരിച്ചത്. റാലിക്ക് വിജയ് എത്താൻ ഏഴ് മണിക്കൂറോളം വൈകിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലുമാണ് അപകടമുണ്ടായത്. ദുരന്തത്തിൽ ഒമ്പത് കുട്ടികളുൾപ്പെടെയുള്ളവർക്കാണ് ജീവൻ നഷ്ടമായത്.


ദുരന്തമുണ്ടായി രണ്ട് ദിവസത്തിനുശേഷമാണ് വിജയ് പ്രതികരിച്ചതെന്നും, കരുരിലെ ദുരന്തസ്ഥലം സന്ദർശിക്കാനുള്ള അനുമതി നിഷേധിച്ചുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.കൂടുതൽ പ്രതിസന്ധികൾ ഒഴിവാക്കാനാണ് താൻ കരുരിലേക്ക് പോകാതിരുന്നതെന്ന് വിജയ് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും വിജയ് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.കൂടാതെ, മരിച്ചവരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് പൂർണ്ണമായും ഏറ്റെടുക്കുമെന്നും വിജയ് ഉറപ്പുനൽകിയിട്ടുണ്ട്.


അപകടത്തെത്തുടർന്ന് ടിവികെയുടെ നേതൃത്വത്തിനെതിരെ പോലീസ് കേസെടുക്കുകയും പാർട്ടി നേതാക്കളെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.റാലിയുടെ നടത്തിപ്പിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികളായ ഡിഎംകെയും എഐഎഡിഎംകെയും വിജയ്‌ക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. "സിനിമയല്ല രാഷ്ട്രീയം, പ്രസംഗിക്കുകയല്ല പ്രവർത്തിച്ചുകാണിക്കുകയാണ് വേണ്ടത്" എന്ന തരത്തിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. നിലവിൽ ജാർഖണ്ഡ് ഹൈക്കോടതിയുടെ പരിഗണനയിലാണ് കേസ്. ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും റിട്ടയേർഡ് ജസ്റ്റിസ് അജയ് റസ്തോഗിയെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.നാളെ രാവിലെ മഹാബലിപുരത്തെ റിസോർട്ടിലെത്തി വിജയ് ഓരോ കുടുംബാംഗങ്ങളെയും നേരിൽ കണ്ട് സംസാരിച്ച് ആശ്വാസം പകരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories