ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമന തർക്കത്തിൽ സമവായം തേടി സംസ്ഥാന സർക്കാർ. ഇന്ന് വൈകുന്നേരം 3.30 ന് രാജ്ഭവനിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ നിയമമന്ത്രി പി. രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ചർച്ച നടത്തും.
കെടിയു വിസിയായി സിസ തോമസിനെയും ഡിജിറ്റൽ വിസിയായി പ്രിയ ചന്ദ്രനെയും നിയമിക്കണമെന്ന് ഗവർണർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ, സർക്കാർ നിർദേശിച്ചത് സജി ഗോപിനാഥിന്റെയും സതീഷ് ചന്ദ്രന്റെയും പേരുകളാണ്. തർക്കം പരിഹരിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചതിനെ തുടർന്നാണ് മന്ത്രിമാർ ഗവർണറെ കാണുന്നത്.
ഗവർണർ നിർദേശിച്ച സിസ തോമസിനെ സർക്കാർ അംഗീകരിക്കുമോ അതോ സർക്കാർ നിർദേശിച്ചവരെ ഗവർണർ അംഗീകരിക്കുമോ എന്നതാണ് നിർണ്ണായകമായ ചോദ്യം. നാളെ സുപ്രീം കോടതി കേസ് പരിഗണിക്കാനിരിക്കെ ഇന്നത്തെ ചർച്ചയിൽ തീരുമാനം ഉണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം.