Share this Article
പിറന്നാള്‍ ആഘോഷത്തിനെത്തിയ കാമുകനെ അമ്മാവന്‍ വെട്ടിക്കൊന്നു; 18-കാരി വിഷം കഴിച്ചു ജീവനൊടുക്കി
വെബ് ടീം
posted on 11-06-2023
1 min read

കോയമ്പത്തൂര്‍: പിറന്നാള്‍ ആഘോഷിക്കാന്‍ വന്ന യുവാവിനെ കാമുകിയുടെ അമ്മാവന്‍ കൊലപ്പെടുത്തിയ സംഭവം നടന്നതിന്റെ നടുക്കം മാറും മുൻപ്  പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ചെട്ടിപാളയം മയിലാടുംപാറയില്‍ ധന്യയാണ് (18) ആത്മഹത്യ ചെയ്തത്.ധന്യയുടെ കാമുകന്‍ സുന്ദരാപുരം ഗാന്ധിനഗറിലെ പ്രശാന്ത് (21) ജൂണ്‍ അഞ്ചിനാണ് കൊല്ലപ്പെട്ടത്. അന്നേദിവസം അര്‍ധരാത്രിയോടെ സുഹൃത്തുക്കളുമായി ധന്യയുടെ വീട്ടില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ ചെന്ന പ്രശാന്തും ധന്യയുടെ അമ്മാവനും തമ്മില്‍ വഴക്കുണ്ടായി. വഴക്കിനിടെ അമ്മാവന്‍ വിഗ്‌നേഷ് കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ധന്യയുടെ കണ്‍മുന്നില്‍വെച്ചാണ് സംഭവം നടന്നത്. സംഭവത്തില്‍ വിഗ്‌നേഷിനെ ചെട്ടിപാളയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


പ്രശാന്തിന്റെ കൊലപാതകത്തിനുശേഷം മനോവിഷമത്തിലായ ധന്യ അടുത്തദിവസംതന്നെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

വിവരം അറിഞ്ഞയുടന്‍ മാതാപിതാക്കള്‍ ധന്യയെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി. ആശുപത്രിയില്‍നിന്ന് രണ്ടുദിവസം മുന്‍പാണ് ധന്യ ചികിത്സകഴിഞ്ഞ് വന്നത്. വെള്ളിയാഴ്ച അച്ഛനും അമ്മയും ധന്യയെ മുത്തശ്ശിക്കൊപ്പമാക്കി പണിക്കുപോയി. നല്ല തലവേദനയാണെന്ന് പറഞ്ഞ് മുത്തശ്ശിയെ മരുന്നുവാങ്ങിക്കാന്‍ അയച്ചശേഷം, ആത്മഹത്യചെയ്യുകയായിരുന്നുവെന്ന് ചെട്ടിപാളയം പോലീസ് പറഞ്ഞു. മുത്തശ്ശി മടങ്ങിവന്നപ്പോള്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. ഉടന്‍ മാതാപിതാക്കളെ അറിയിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ചെട്ടിപാളയം പോലീസ് കേസെടുത്തു.


ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories