റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി നിർണ്ണായക കൂടിക്കാഴ്ച നടത്തി. മോസ്കോയിൽ വെച്ച് നടന്ന ഈ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ, പ്രത്യേകിച്ച് സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ വിഷയമായി.
നിലവിലെ സംഘർഷങ്ങൾ പരിഹരിക്കാനും പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാനും റഷ്യ എല്ലാവിധ പിന്തുണയും നൽകുമെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കായി അമേരിക്ക അപേക്ഷ സമർപ്പിക്കുകയാണെന്നും, അപേക്ഷ പരിഗണിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയും അറിയിച്ചു. യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ നേടുന്നതിൽ അമേരിക്കയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് അരാഖ്ചി പരിഹസിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും, മേഖലയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നേതാക്കൾ ഉറപ്പുനൽകി. ഈ കൂടിക്കാഴ്ചയെ വളരെ നിർണ്ണായകമായാണ് അന്താരാഷ്ട്ര നിരീക്ഷകർ നോക്കിക്കാണുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കുന്നതിലും സമാധാനം ഉറപ്പുവരുത്തുന്നതിലും റഷ്യയുടെ പങ്ക് വലുതാണെന്നും ഇറാൻ വ്യക്തമാക്കുന്നു.