സംസ്ഥാനത്ത് നടക്കുന്ന തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ അടിയന്തര സ്റ്റേ അനുവദിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. ഈ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാനാണ് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്.
വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിധി പറയാൻ മാറ്റിവെച്ചിരുന്നു. സംസ്ഥാനത്തിന്റെ ഹർജിയിൽ അടിയന്തരമായി ഇടപെടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിലെ സമാനമായ കേസുകൾ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഭരണസ്തംഭനം ഉണ്ടാകുമെന്ന സംസ്ഥാന സർക്കാരിന്റെ വാദം കോടതി കണക്കിലെടുത്തില്ല. ഈ വാദം അടിസ്ഥാനരഹിതമാണെന്നും കോടതി നിരീക്ഷിച്ചു.
കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്, തീവ്ര വോട്ടർപട്ടിക പരിഷ്കരണം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനൊപ്പം നടത്തുന്നത് ഉദ്യോഗസ്ഥ ക്ഷാമത്തിനും അതുവഴി ഭരണസ്തംഭനത്തിനും ഇടയാക്കുമെന്ന സംസ്ഥാന സർക്കാരിന്റെ വാദം അടിസ്ഥാനരഹിതമാണെന്നാണ്. 12 സംസ്ഥാനങ്ങളിൽ സമാനമായ വോട്ടർപട്ടിക പരിഷ്കരണ പ്രക്രിയകൾ നടക്കുന്നുണ്ടെന്നും, ഇത് ഇടയ്ക്ക് വെച്ച് നിർത്തിയാൽ പ്രതിസന്ധികൾ ഉണ്ടാകുമെന്നും കേന്ദ്രം കോടതിയിൽ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പും വോട്ടർപട്ടിക പരിഷ്കരണവും ഒരുമിച്ച് കൊണ്ടുപോകുന്നതാണ് സൗകര്യപ്രദമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
നേരത്തെ ചീഫ് സെക്രട്ടറി അടക്കം തിരഞ്ഞെടുപ്പ് കമ്മീഷന് വോട്ടർപട്ടിക പരിഷ്കരണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിട്ടും നടപടിയുണ്ടായില്ലെന്നും സംസ്ഥാന സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഇതെല്ലാം പരിഗണിച്ച ശേഷമാണ് ഹർജിയിൽ അടിയന്തര സ്റ്റേ അനുവദിക്കാതെ, സുപ്രീം കോടതിയെ സമീപിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകിയത്. കേസിൽ ഹൈക്കോടതി നാളെ വിധി പറയും.