തിരുവനന്തപുരത്ത് ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ബി. ഗോപാലകൃഷ്ണൻ. ആനന്ദ് ഇങ്ങനെ ചെയ്തത് മാനസിക വിഭ്രാന്തി മൂലമാണെന്നും, ആത്മഹത്യ തീർത്തും വ്യക്തിപരമാണെന്നും ഗോപാലകൃഷ്ണൻ കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ആനന്ദ് കെ തമ്പി സുഹൃത്തിനയച്ച ശബ്ദസന്ദേശം ഇന്നലെ പുറത്തുവന്നിരുന്നു. താൻ പാർട്ടിക്കുവേണ്ടി ശരീരവും പണവും മനസ്സും സമയവും എല്ലാം നൽകിയിട്ടും പാർട്ടി തന്നെ അവഗണിച്ചു എന്ന് ആനന്ദ് സന്ദേശത്തിൽ പറയുന്നു. തന്നെ അപമാനിച്ചവരെ വെറുതെ വിടില്ലെന്നും ഏത് കൊമ്പനായാലും പോരാടുമെന്നും ആനന്ദ് ശബ്ദസന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.
ആനന്ദിന്റെ ആത്മഹത്യാക്കുറിപ്പിൽ ബിജെപി, ആർഎസ്എസ് പ്രാദേശിക നേതാക്കൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉണ്ടായിരുന്നു. ഈ വിഷയങ്ങളിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്തുപറയുന്ന നേതാക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തും.
അതേസമയം, തിരുവനന്തപുരം നെടുമങ്ങാട് തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ബിജെപി പ്രാദേശിക നേതാവായ ശാലിനി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഇതും സമാനമായ രീതിയിൽ ബിജെപി, ആർഎസ്എസ് നേതാക്കളിൽ നിന്നുള്ള അവഗണനയുടെ ഭാഗമാണെന്ന് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.