രാജാജിനഗർ: കന്നഡ നടനും സംവിധായകനുമായ ഹേമന്ത് കുമാർ ലൈംഗിക പീഡനക്കേസിൽ അറസ്റ്റിൽ. ബംഗളൂരുവിലെ രാജാജിനഗർ പൊലീസാണ് ടെലിവിഷൻ നടി നൽകിയ പരാതിയെത്തുടർന്ന് ഹേമന്ത് കുമാറിനെ അറസ്റ്റ് ചെയ്തത്. ലൈംഗിക പീഡനം, വഞ്ചന, ക്രിമിനൽ ഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.
2022ലാണ് ഹേമന്ത് തനിക്ക് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് സമീപിച്ചതെന്ന് നടി പരാതിയില്‍ പറയുന്നു. ചിത്രത്തിലെ നായിക വേഷമാണ് വാഗ്ദാനം ചെയ്തത്. രണ്ട് ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്ന കരാറില്‍ ഒപ്പുവെച്ച് 60,000 രൂപ മുന്‍കൂറായി നല്‍കിയെന്നും പരാതിയില്‍ പറയുന്നു.
സിനിമയുടെ ചിത്രീകരണത്തിനിടയിലും പ്രമോഷൻ പരിപാടികൾക്കിടയിലും ഹേമന്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് നടി പരാതിയിൽ ആരോപിച്ചു. സിനിമയുടെ പ്രചാരണത്തിനെന്ന വ്യാജേന ഹേമന്ത് തന്നെ മുംബൈയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് മദ്യം കുടിപ്പിച്ചതായും സമ്മതമില്ലാതെ തന്റെ സ്വകാര്യ വിഡിയോകളും ഫോട്ടോകളും പകർത്തിയതായും പരാതിയിൽ പറയുന്നു.
ഹേമന്ത് തന്നെ ശരീരം പ്രദർശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാനും അശ്ലീല രംഗങ്ങൾ അവതരിപ്പിക്കാനും അനുചിതമായി സ്പർശിച്ചതായും നടി പറഞ്ഞു. ഇത് തന്നെ അസ്വസ്ഥയാക്കിയെന്ന് നടി വ്യക്തമാക്കി. കരിയറിൽ മുന്നോട്ട് പോകാൻ ബുദ്ധിമുട്ടായ സാഹചര്യമാണെന്നും ഹേമന്ത് ഗുണ്ടകളെ അയച്ച് തനിക്കും അമ്മക്കുമെതിരെ വധഭീഷണി മുഴക്കിയതായും നടി ആരോപിച്ചു.
ഹേമന്ത് നൽകിയ ചെക്ക് പിന്നീട് മടങ്ങിയതായും അവർ പറഞ്ഞു. സെൻസർ ബോർഡിന്റെ അനുമതിയില്ലാതെ സിനിമയുടെ എഡിറ്റ് ചെയ്തു, സെൻസർ ചെയ്യാത്ത വിഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതു, നടിയുടെ സ്വകാര്യ വിവരങ്ങൾ പങ്കുവെച്ചു, പരസ്യമായി അവരെ അപകീർത്തിപ്പെടുത്തി എന്നീ കുറ്റങ്ങളും ഹേമന്ത് കുമാറിനെതിരെ ചുമത്തിയിട്ടുണ്ട്.