Share this Article
News Malayalam 24x7
കാര്‍ത്തിക് പ്രേമചന്ദ്രൻ ? ഇരവിപുരം സീറ്റിനെ ചൊല്ലി ആര്‍എസ്പിയില്‍ തര്‍ക്കം
RSP Candidate Dispute in Iravipuram

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരവിപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി ആർ.എസ്.പിയിൽ തർക്കം രൂക്ഷമാകുന്നു. എൻ.കെ പ്രേമചന്ദ്രൻ എം.പിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഈ നിർദ്ദേശത്തോട് പാർട്ടി സംസ്ഥാന നേതൃത്വത്തിന് അനുകൂല നിലപാടല്ല ഉള്ളതെന്നാണ് സൂചന.

ഇരവിപുരം മണ്ഡലം കമ്മിറ്റിയിലെ ഭൂരിഭാഗം പേരും കാർത്തിക് പ്രേമചന്ദ്രനെ പിന്തുണയ്ക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇവർ സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനെ കണ്ട് തങ്ങളുടെ ആവശ്യം അറിയിച്ചിരുന്നു. എന്നാൽ, ഒരു കുടുംബത്തിൽ നിന്ന് തന്നെ രണ്ടുപേർ തിരഞ്ഞെടുപ്പ് ഗോദയിൽ വരുന്നത് ശരിയല്ലെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. എൻ.കെ പ്രേമചന്ദ്രൻ എം.പി ആയിരിക്കെ മകൻ നിയമസഭയിലേക്ക് മത്സരിക്കുന്നത് പാർട്ടിക്കുള്ളിൽ കുടുംബവാഴ്ച എന്ന ആരോപണത്തിന് ഇടയാക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.


മറുവിഭാഗം ആർ.എസ്.പി ജില്ലാ സെക്രട്ടറി എ. നൗഷാദിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ രണ്ട് തവണയും സി.പി.ഐ.എമ്മിലെ എ. നൗഷാദ് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലത്തിൽ ഇത്തവണ ശക്തമായ മത്സരം കാഴ്ചവെക്കാൻ പുതിയൊരാളെ പരീക്ഷിക്കണമെന്ന വാദവും ശക്തമാണ്.


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച അഞ്ച് സീറ്റുകളിലും പരാജയപ്പെട്ട ആർ.എസ്.പിക്ക് ഇത്തവണ ഇരവിപുരം തിരിച്ചുപിടിക്കേണ്ടത് അഭിമാനപ്രശ്നമാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അന്തിമ തീരുമാനമെടുക്കാൻ വരും ദിവസങ്ങളിൽ സംസ്ഥാന സമിതി യോഗം ചേരും. ജില്ലയിലെ പ്രമുഖ നേതാക്കൾക്കിടയിലുള്ള ഈ ഭിന്നത പരിഹരിക്കുക എന്നത് നേതൃത്വത്തിന് വലിയ വെല്ലുവിളിയാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories