Share this Article
News Malayalam 24x7
ആഗോള അയപ്പ സംഗമം നാളെ; പമ്പാ തീരത്ത് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍
Global Ayyappa Sangamam

ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനുള്ള ഒരുക്കങ്ങൾ പമ്പാ തീരത്ത് പൂർത്തിയായി. നാളെ രാവിലെ 9:30-ന് മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഈ ആഗോള സംഗമം സംഘടിപ്പിക്കുന്നത്.

പമ്പയിലെ ത്രിവേണിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ചടങ്ങുകൾ നടക്കുക. അയ്യായിരത്തിലധികം പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ 3000 പേർ രജിസ്റ്റർ ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും, രജിസ്‌ട്രേഷൻ പൂർത്തിയായപ്പോൾ പ്രതിനിധികളുടെ എണ്ണം പ്രതീക്ഷിച്ചതിലും വർധിക്കുകയായിരുന്നു.

സംഗമത്തിന്റെ ഭാഗമായി മൂന്ന് പ്രധാന വിഷയങ്ങളിൽ സെഷനുകൾ സംഘടിപ്പിക്കും:

  1. ശബരിമല മാസ്റ്റർ പ്ലാൻ: ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള മാസ്റ്റർ പ്ലാനിന്റെ പുരോഗതിയും ഭാവി പദ്ധതികളും ചർച്ച ചെയ്യും.

  2. തീർത്ഥാടക ടൂറിസം: ശബരിമലയെ ഒരു ആഗോള തീർത്ഥാടന കേന്ദ്രമായി ഉയർത്തുന്നതിനുള്ള സാധ്യതകളും ടൂറിസം സർക്യൂട്ടുകളും വിശകലനം ചെയ്യും.

  3. തിരക്ക് നിയന്ത്രണം: മണ്ഡല-മകരവിളക്ക് കാലഘട്ടത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിനും തീർത്ഥാടകർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്യും.

വിവിധ സെഷനുകളിലായി സംസ്ഥാന മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, കെ.ബി. ഗണേഷ് കുമാർ, എ.കെ. ശശീന്ദ്രൻ, വീണാ ജോർജ്, സജി ചെറിയാൻ എന്നിവരും തമിഴ്‌നാട് മന്ത്രിമാരായ പി.കെ. ശേഖർ ബാബു, പളനിവേൽ ത്യാഗരാജൻ എന്നിവരും പങ്കെടുക്കും. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവനാണ് പരിപാടിയുടെ അധ്യക്ഷൻ.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories