വാൽപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ നിന്ന് തോട്ടം തൊഴിലാളികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പർളായി എസ്റ്റേറ്റിന് സമീപം റോഡിലൂടെ നടന്നുപോകുമ്പോഴാണ് കരടി തൊഴിലാളികളെ ആക്രമിച്ചത്. തൊഴിലാളികൾ കയ്യിലുണ്ടായിരുന്ന കുട ഉപയോഗിച്ച് കരടിയെ പ്രതിരോധിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ഈ പ്രദേശം നിരന്തരം വന്യജീവി ആക്രമണങ്ങൾ ഉണ്ടാകുന്ന സ്ഥലമാണ്. ഇതിനുമുമ്പ് പുലിക്കുട്ടികളെയും കരടികളെയും മറ്റും ഇവിടെ നിന്ന് പിടികൂടിയിട്ടുണ്ട്. ഏതാനും നാളുകൾക്ക് മുൻപ് ഇവിടെയുള്ള തോട്ടം തൊഴിലാളികളുടെ രണ്ട് കുട്ടികളെ പുലി കടിച്ചു കൊണ്ടുപോയി ഭക്ഷണമാക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഈ മേഖലയിൽ കൂടുതൽ കരടികളും പുലികളും കാട്ടാനകളും ഉൾപ്പെടെയുള്ള വന്യജീവികളുള്ളതിനാൽ വനംവകുപ്പ് ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും കരടിയെ കൂടുവെച്ച് പിടികൂടി മറ്റെവിടെയെങ്കിലും തുറന്നുവിടണമെന്നും പ്രദേശവാസികളും തോട്ടം തൊഴിലാളികളും ആവശ്യപ്പെടുന്നു.