ഏറെ കോളിളക്കം സൃഷ്ടിച്ച ധർമ്മസ്ഥല കൊലപാതക കേസിന്റെ അന്വേഷണത്തിൽ നിർണായകമായ തെളിവെടുപ്പ് പുരോഗമിക്കുന്നു. കേസിലെ പ്രധാന സാക്ഷിയായ ശുചീകരണ തൊഴിലാളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, ധർമ്മസ്ഥല ക്ഷേത്രത്തിന് സമീപമുള്ള ബാഹുബലി മലയിലെ വനഭൂമിയിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പരിശോധന നടത്തുന്നത്.
കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ ഇവിടെ മറവ് ചെയ്തുവെന്നാണ് ശുചീകരണ തൊഴിലാളി മൊഴി നൽകിയിരുന്നത്. റോഡിൽ നിന്ന് ഏകദേശം മൂന്ന് മീറ്റർ അകലെയുള്ള വനഭൂമിയിലാണ് പരിശോധന നടക്കുന്നത്. ഫോറൻസിക് ഉദ്യോഗസ്ഥരും റവന്യൂ, വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. മാധ്യമപ്രവർത്തകരെ സ്ഥലത്തേക്ക് പ്രവേശിപ്പിക്കാതെ അതീവ രഹസ്യമായാണ് നടപടികൾ പുരോഗമിക്കുന്നത്.
കേസിന്റെ രഹസ്യസ്വഭാവം കണക്കിലെടുത്ത് അന്വേഷണ സംഘത്തിന് പ്രത്യേക പോലീസ് സ്റ്റേഷൻ പദവി നൽകി കർണാടക ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരുന്നു. ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ നാട്ടുകാരും സമരസമിതി പ്രവർത്തകരും പ്രതീക്ഷ പ്രകടിപ്പിച്ചു.