തിരുവനന്തപുരം: ഇന്ത്യ-പാക് സംഘർഷത്തിൽ കോൺഗ്രസ് നിലപാടിന് വിരുദ്ധമായി പ്രതികരിച്ച ശശി തരൂർ എം.പിക്ക് എ.ഐ.സി.സിയുടെ താക്കീത്. വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാനുള്ള സമയമല്ലിതെന്നും പാർട്ടിയുടെ അഭിപ്രായം പൊതുസമൂഹത്തിൽ അവതരിപ്പിക്കണമെന്നും നേതൃത്വം നിർദേശിച്ചു. ശശി തരൂർ പരിധി മറികടന്നെന്നും ഇന്ന് ചേർന്ന മുതിർന്ന നേതാക്കളുടെ യോഗത്തിൽ വിമർശനമുയർന്നു.ഡല്‍ഹിയിലാണ് ഇന്ന് മുതിര്‍ന്ന നേതാക്കളുടെ യോഗം ചേര്‍ന്നത്. തരൂരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് തരൂരിന്റെ പ്രസ്താവനകളും ചര്‍ച്ചയായത്. പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവനകള്‍ വ്യക്തിപരമായി നടത്തരുതെന്ന് യോഗത്തില്‍ ശശി തരൂരിനോട് നിർദേശിച്ചു.
1971ലെ ഇന്ദിരാഗാന്ധിയുടെയും നിലവിലെ മോദിയുടെയും നിലപാടുകളെ താരതമ്യം ചെയ്യരുതെന്ന് തരൂർ പ്രതികരിച്ചിരുന്നു. പാർട്ടി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിലപാടുകൾ ആവർത്തിക്കുമ്പോഴായിരുന്നു തരൂരിന്റെ പ്രതികരണം. 1971ലെ സാഹചര്യമല്ല 2025ലേതെന്നും ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നുമായിരുന്നു ഇതുസംബന്ധിച്ച് തരൂര്‍ അഭിപ്രായപ്പെട്ടത്.