തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്കായി വീണ്ടും കേന്ദ്രത്തെ സമീപിക്കാൻ കേരളം. സെമി ഹൈസ്‌പീഡ് റെയിൽവേ പദ്ധതിക്ക് അനുമതി നേടുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന്റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന കൂടിക്കാഴ്ചയിൽ പദ്ധതിക്കായി സർക്കാർ വീണ്ടും ആവശ്യമുന്നയിക്കും.കേന്ദ്ര സർക്കാരിൻ്റെ അനുമതി ലഭിക്കുകയാണെങ്കിൽ മാത്രമേ സിൽവർ ലൈൻ പദ്ധതി നടപ്പാക്കാനാകുകയുള്ളു. എന്നാൽ ഇതുവരെ ഈ പദ്ധതിയെ തടസപ്പെടുത്തുന്ന നിരവധി പ്രശങ്ങൾ നിലനിൽക്കുന്നു. ഈ പശ്ചാത്തലത്തിൽ, മെട്രോമാൻ ഇ. ശ്രീധരൻ നിർദേശിച്ച ബദൽ പദ്ധതി കേന്ദ്രവുമായി ചർച്ച ചെയ്യാനാകും സർക്കാരിന്റെ ശ്രമം.
ഇ. ശ്രീധരൻ മുന്നോട്ടുവച്ച പദ്ധതിയിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് നിർണായകമാണ്. ഇരു കക്ഷികൾക്കും ഒത്തുതീർപ്പിലെത്താൻ കഴിയുന്ന പക്ഷം മാത്രമേ പദ്ധതി മുന്നോട്ട് പോകുകയുള്ളൂ. അല്ലാത്തപക്ഷം, പദ്ധതി ഉപേക്ഷിക്കേണ്ടി വരാനിടയുണ്ട്. ഇതിനൊപ്പം, ബുധനാഴ്ച മുഖ്യമന്ത്രി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്ച നടത്തും. ദേശീയപാതയുടെ മോശം അവസ്ഥ സംബന്ധിച്ച് കൂടിക്കാഴ്‌ച ചർച്ച ചെയ്യും.