Share this Article
News Malayalam 24x7
അതിവേഗ റെയില്‍ ഇടനാഴി പദ്ധതി പരിഗണിക്കാൻ UDF സര്‍ക്കാര്‍
Kerala Government Considers E Sreedharan's Alternative High-Speed Rail Project

വിവാദമായ കെ-റെയിൽ സിൽവർലൈൻ പദ്ധതിക്ക് പകരമായി മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച ബദൽ അതിവേഗ റെയിൽപാത പദ്ധതി സർക്കാർ ഗൗരവമായി പരിഗണിക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ഇ. ശ്രീധരൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ചർച്ചകൾ പൂർത്തിയാക്കി. യു.ഡി.എഫ് മുന്നണിയും മന്ത്രിസഭയും ഈ പുതിയ ബദൽ പദ്ധതി ഉടൻ തന്നെ വിശദമായി ചർച്ച ചെയ്യുമെന്നാണ് വിവരം.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള 430 കിലോമീറ്റർ ദൂരം വെറും 3 മണിക്കൂർ 15 മിനിറ്റ് കൊണ്ട് യാത്രാ ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലായിരിക്കും ട്രെയിനുകൾ സർവീസ് നടത്തുക. സംസ്ഥാനത്തെ നാല് പ്രധാന വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ റെയിൽവേ ഇടനാഴി രൂപകൽപ്പന ചെയ്തിരിക്കുന്നത്.


പദ്ധതിക്കായി വലിയ തോതിൽ സ്ഥലം ഏറ്റെടുക്കുന്നത് ഒഴിവാക്കാനായി പാതയുടെ 70 ശതമാനവും തൂണുകൾക്ക് മുകളിലൂടെയും (Elevated), 20 ശതമാനം ഭൂഗർഭ തുരങ്കങ്ങളിലൂടെയും നിർമ്മിക്കാനാണ് ഇ. ശ്രീധരൻ നിർദ്ദേശിച്ചിരിക്കുന്നത്. വെറും 10 ശതമാനം മാത്രമായിരിക്കും ഭൂമിയിലൂടെയുള്ള സാധാരണ പാത. ഇത് സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ വലിയൊരു പരിധി വരെ പരിഹരിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.


86,000 കോടി രൂപ മുതൽ ഒരു ലക്ഷം കോടി രൂപ വരെയാണ് പദ്ധതിയുടെ ഏകദേശ നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ബദൽ റിപ്പോർട്ട് സംസ്ഥാന സർക്കാർ ഉടൻ തന്നെ കേന്ദ്രത്തിന് സമർപ്പിക്കും. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ (DMRC) മുൻപരിചയവും പിന്തുണയും പ്രയോജനപ്പെടുത്തി കേന്ദ്രാനുമതി വേഗത്തിൽ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories