2011ല്‍ ജപ്പാനിലുണ്ടായ സുനാമി മുതല്‍ ഗായകന്‍ ഫ്രെഡി മെര്‍ക്കുറിയുടെ മരണവും കൊറോണ വൈറസ് വ്യാപനം വരെ പല കാര്യങ്ങളും റിയോ തത്സുകി എഴുതിയതുപോലെ നടന്നതായി ജപ്പാൻ ജനത വിശ്വസിക്കുന്നതിനാൽ ഇന്ന് എന്തെങ്കിലും സംഭവിക്കുമെന്ന് പലരും കരുതി.ജൂലൈ അഞ്ച് ശനിയാഴ്ച പുലർച്ചെ ജപ്പാൻ വൻ ദുരന്തത്തിന് സാക്ഷ്യം വഹിക്കുമെന്നായിരുന്നു ബാബ വാൻഗ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന റിയോ തത്സുകി തന്‍റെ പുസ്തകത്തിൽ പ്രവചിച്ചത്. ഫലമോ, ജപ്പാനിലേക്കുള്ള സഞ്ചാരികളുടെ എണ്ണം കുത്തനെ ഇടിയുകയും തന്മൂലം ആ രാജ്യത്തെ സമ്പദ്വ്യവസ്ഥയിലേക്ക് എത്തേണ്ട കോടികൾ ഇല്ലാതായി. പ്രവചനം പാളിയതോടെ, എങ്ങാനും സംഭവിച്ചാൽ നേരിടാനായി ജപ്പാൻ സ്വീകരിച്ച മുന്നൊരുക്കങ്ങൾക്ക് ചെലവഴിച്ച കോടികളും അനാവശ്യ ചെലവായി.സമീപ ദിവസങ്ങളിൽ ജപ്പാനിലെ തെക്കുപടിഞ്ഞാറൻ ദ്വീപായ ടൊകാരയിൽ അഞ്ഞൂറിലധികം ചെറുചലനങ്ങളുണ്ടായത് ആശയങ്ക ഉയർത്തിയിരുന്നു. എന്നാൽ തത്സുകി പ്രവചിച്ചതു പോലെ വലിയ സുനാമിയിലേക്കോ ദുരന്തത്തിലേക്കോ നയിക്കുന്ന വൻ ഭൂചലനമോ സുനാമിയോ ഉണ്ടായില്ല. എല്ലായിടത്തും ജനങ്ങൾ സുരക്ഷിതരാണെന്ന ആശ്വാസ വാർത്തയാണ് ജപ്പാനിൽനിന്ന് വരുന്നത്. എന്നാൽ അഗ്നിപർവതങ്ങൾ ധാരാളമുള്ള ‘പസഫിക് റിങ് ഓഫ് ഫയറി’ൽ സ്ഥിതിചെയ്യുന്ന ജപ്പാനിൽ എപ്പോൾ വേണമെങ്കിലും പ്രകൃതി ദുരന്തമുണ്ടാകാം എന്നതാണ് മറ്റൊരു യാഥാർഥ്യം.
ജപ്പാനിൽ റിയോ തത്സുകി പ്രവചിച്ച ഭയാനകമായ സുനാമി ഉണ്ടായില്ലെങ്കിലും ഏതാണ്ട് അതേസമയം യു.എസിലെ ടെക്സസിൽ മിന്നൽ പ്രളയമുണ്ടായി. 24 പേർ മരിക്കുകയും അനവധി പേരെ കാണാതാവുകയും ചെയ്ത പ്രളയത്തിൽ വൻ നാശനഷ്ടമാണുണ്ടായത്. സംഭവത്തിൽ യു.എസ് പ്രസിഡന്‍റ് ട്രംപ് ഉൾപ്പെടെ നടുക്കം രേഖപ്പെടുത്തി. ദുരന്തത്തെ തുടർന്ന് ടെക്സസിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. കാണാതായവരെ സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചും ആശങ്ക രേഖപ്പെടുത്തിയും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിടുന്നത്. തത്സുകിയുടെ പ്രവചനം ടെക്സസിൽ സംഭവിച്ചെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.2025 ജൂലൈ 5ന് ജപ്പാനില്‍ സുനാമി ഉണ്ടാകുമെന്നായിരുന്നു ജാപ്പനീസ് മാംഗ ആര്‍ട്ടിസ്റ്റായ 70 വയസുകാരി റിയോ തത്സുകി തന്‍റെ പുസ്തകത്തിൽ എഴുതിയത്.