കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെ.എഫ്.സി) നിന്ന് വായ്പയെടുത്തതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ അന്വേഷണത്തിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തിയതായി തൃണമൂൽ കോൺഗ്രസ് നേതാവും എം.എൽ.എയുമായ പി.വി. അൻവർ. കള്ളപ്പണ ഇടപാട് നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇഡി പരിശോധനയെക്കുറിച്ച് സംസാരിക്കവെ, ഇത് താൻ എം.എൽ.എ. ആകുന്നതിന് മുമ്പ് 2015-ൽ എടുത്ത 9.5 കോടി രൂപയുടെ ലോണുമായി ബന്ധപ്പെട്ട വിഷയമാണെന്ന് പി.വി. അൻവർ പറഞ്ഞു. ഇതിൽ ഏകദേശം 6 കോടി രൂപ തിരിച്ചടച്ചതായും അദ്ദേഹം അറിയിച്ചു. എടുത്ത ലോണിനേക്കാൾ കൂടുതൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇഡിയുടെ പരിശോധന.
എന്നാൽ, ഒരു കള്ളത്തരത്തിലും താൻ ലോൺ എടുത്തിട്ടില്ല. താൻ കൃത്യമായി കാര്യങ്ങൾ ഇഡിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. മറ്റ് ചില രേഖകൾ കൂടി ഇഡിയുടെ തുടർ നടപടിക്കനുസരിച്ച് ഹാജരാക്കാനുണ്ട്. ഈ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു.