ബംഗളൂരു: മാണ്ഡ്യയിൽ നിന്ന് അറിഞ്ഞാൽ മനസ്സ് മരവിക്കുന്ന സംഭവം. നായുടെ കടിയേറ്റ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്ന മാതാപിതാക്കൾ സഞ്ചരിച്ച മോട്ടോർ സൈക്കിൾ പൊലീസ് തടഞ്ഞതിനെത്തുടർന്ന് തെറിച്ചുവീണ മൂന്നു വയസ്സുകാരി ലോറി കയറി മരിച്ചു. ബൈക്ക് നിറുത്തിയതിനെ തുടർന്ന് അരികിലൂടെ അമിത വേഗത്തിൽ വന്ന വാഹനം പോയതോടെ തെറിച്ചു വീണ കുട്ടിയുടെ ദേഹത്ത് പിന്നാലെ വന്ന ലോറി കയറിയിറങ്ങുകയായിരുന്നു. സംഭവത്തെ തുടർന്ന് മാണ്ഡ്യയിൽ സംഘർഷമുണ്ടായി.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എ.എസ്.ഐമാർക്ക് സസ്‌പെൻഷൻ. മദ്ദൂർ താലൂക്കിലെ ഗ്രാമത്തിൽ നായ് കടിച്ചതിനെത്തുടർന്ന് ഹൃതിക്ഷയെ(നാല് )അടിയന്തര ചികിത്സക്കായി മാതാപിതാക്കൾ ഇരുചക്രവാഹനത്തിൽ മാണ്ഡ്യ നഗരത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ദമ്പതികളെ ഹെൽമെറ്റ് ധരിക്കാത്തതിന് ട്രാഫിക് പൊലീസ് ഏറെ നേരം തടഞ്ഞിട്ട് ചോദ്യം ചെയ്തു. ആൾക്കൂട്ടം ഇടപെട്ട് പൊലീസിനെതിരെ തിരിഞ്ഞു.
ബൈക്ക് യാത്രക്കാരായ ദമ്പതികളെ വിട്ടയക്കാൻ പൊലീസ് സന്നദ്ധമായതിനിടെ അമിത വേഗത്തിൽ വന്ന വാഹനം ബൈക്കിന്റെ ഓരം ചേർന്നു കടന്നുപോയപ്പോൾ കുട്ടി തെറിച്ചു വീണു.പിന്നിൽ നിന്ന് വന്ന ലോറി ഹൃതിക്ഷയുടെ ദേഹത്ത് കയറി. തലക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി അമിത രക്തസ്രാവം ഉണ്ടായി സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തെത്തുടർന്ന് കുട്ടിയുടെ മൃതദേഹവുമായി സ്ഥലത്ത് പ്രതിഷേധിച്ചു.