ശബരിമല സ്വർണക്കവർച്ചാ കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവര്, കണ്ഠരര് മോഹനര് എന്നിവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. എസ്ഐടി ഓഫീസിൽ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്ന് തന്ത്രിമാർ മൊഴി നൽകി. സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് പങ്കില്ലെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് അറ്റകുറ്റപ്പണികൾക്ക് അനുമതി നൽകുക മാത്രമാണ് ചെയ്തതെന്നും തന്ത്രിമാർ വ്യക്തമാക്കി.
അറ്റകുറ്റപ്പണികൾക്കായി ദേവഹിതം നോക്കി അനുമതി നൽകുക മാത്രമാണ് ചെയ്തതെന്നും ഉദ്യോഗസ്ഥർ പറഞ്ഞ പ്രകാരമാണ് കാര്യങ്ങൾ നീങ്ങിയതെന്നും തന്ത്രിമാർ മൊഴിയിൽ പറയുന്നു. സ്വർണ്ണത്തിന്റെ ചുമതലയോ സൂക്ഷിപ്പോ തങ്ങൾക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. തന്ത്രിമാരുടെ മൊഴിയിൽ നിന്ന് കേസിന് സഹായകമായ നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് എസ്ഐടി വൃത്തങ്ങൾ അറിയിച്ചു.