ബെംഗളൂരു: വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിൽ ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ.ഹാസനിലെ ഫാം ഹൗസിൽ വച്ചാണ് 48 വയസ്സുള്ള സ്ത്രീയെ പീഡിപ്പിച്ചെന്നാണ് കേസ്. പ്രജ്വൽ കുറ്റക്കാരനാണെന്ന് ബെംഗളൂരുവിലെ ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.പ്രജ്വലിനെതിരായ 4 പീഡനക്കേസുകളിലെ ആദ്യത്തെ വിധിയാണിത്. മുതിർന്ന അഭിഭാഷകരായ അശോക് നായക്, ബി.എൻ. ജഗദീശ എന്നിവരായിരുന്നു സ്പെഷൽ പ്രോസിക്യൂട്ടർമാർ. 2 തവണ പ്രജ്വലിന്റെ ഫാം ഹൗസിലും ഒരു തവണ ബസവനഗുഡിയിലെ വീട്ടിലും പീഡിപ്പിച്ചതായും മൊബൈലിൽ രംഗങ്ങൾ ചിത്രീകരിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.
ഇതേ ജോലിക്കാരിയെ പിന്നീട് മൈസൂരു കെആർ നഗറിലെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയെന്ന കേസിൽ പ്രജ്വലിന്റെ പിതാവും എംഎൽഎയുമായ എച്ച്.ഡി.രേവണ്ണയും മാതാവ് ഭവാനി രേവണ്ണയും പ്രതികളാണ്. 2024 മേയ് 31ന് അറസ്റ്റിലായ പ്രജ്വൽ നിലവിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വിചാരണത്തടവിലാണ്.