തിരുവനന്തപുരം∙ സൈബർ തട്ടിപ്പു സംഘങ്ങളെ പിടികൂടാൻ പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ സൈ ഹണ്ടിൽ 263 പേർ അറസ്റ്റിൽ. 382 കേസുകൾ റജിസ്റ്റർ ചെയ്തതായും എഡിജിപി എസ്.ശ്രീജിത്ത് വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകൾക്ക് തടയിടാനാണ് പരിശോധന. തട്ടിപ്പ് പണം ചെക്ക് വഴി പിൻവലിച്ചവരെയും എടിഎം കാർഡ് വഴി പിൻവലിച്ചവരെയും അക്കൗണ്ടുകൾ വാടകയ്ക്ക് കൊടുത്തവരെയും വിൽപന നടത്തിയവരെയുമെല്ലാം പരിശോധനയിൽ ലക്ഷ്യമിട്ടു.
വ്യാഴാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ച പരിശോധന രാത്രിയിലും നീണ്ടു. എറണാകുളം റൂറൽ ജില്ലയിൽ 43 പേരാണ് ഓപ്പറേഷൻ സൈ ഹണ്ടിൽ അറസ്റ്റിലായത്. ഏറ്റവും കൂടുതൽ പേരെ പിടികൂടിയത് കോതമംഗലത്ത് നിന്നും മൂവാറ്റുപുഴയിൽ നിന്നുമാണ്. എട്ടു പേരെ വീതം ഇവിടെനിന്നും അറസ്റ്റ് ചെയ്തു. ആലുവ, എടത്തല, പെരുമ്പാവൂർ എന്നിവിടങ്ങളിൽ 4 പേർ വീതവും, തടിയിട്ടപറമ്പ് 3 പേരെയും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. മൊത്തം 102 ഇടങ്ങളിലായിരുന്നു പരിശോധന.
കാലടിയിൽ നടത്തിയ റെയ്ഡിൽ ഒരാൾ അറസ്റ്റിലായി. ശ്രീമൂലനഗരം പാറ തെറ്റ തെക്കുംഭാഗം കാവലങ്ങാട്ടുതറ വീട്ടിൽ അനീഷി (40) നെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അക്കൗണ്ടിലേക്ക് പല അക്കൗണ്ടുകളിൽ നിന്നും 24 തവണകളിലായി 76,38,601 രൂപ വന്നിട്ടുണ്ട്. ഈ മ്യൂൾ അക്കൗണ്ട് വഴി ചെക്ക് ഉപയോഗിച്ചും അല്ലാതെയും പണം പിൻവലിച്ച് സംഘടിത കുറ്റകൃത്യത്തിൽ ഏർപ്പെടുകയായിരുന്നു. കോതമംഗലത്ത് നടത്തിയ റെയ്ഡിൽ വാരപ്പെട്ടി ഇഞ്ചൂർ വട്ടക്കുടിയിൽ മുഹമ്മദ് യാസിൻ (22) എന്നയാളെ അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തു. ഇയാളുടെ അക്കൗണ്ടിലേക്ക് പല അക്കൗണ്ടുകളിൽ നിന്നും 2,97,000 രൂപ വന്നിട്ടുണ്ട്. ഈ മ്യൂൾ അക്കൗണ്ട് വഴി ചെക്ക് ഉപയോഗിച്ചും അല്ലാതെയും പണം പിൻവലിച്ച് സംഘടിത കുറ്റകൃത്യത്തിൽ ഏർപ്പെടുകയായിരുന്നു.
മൂവാറ്റുപുഴയിൽ ഈസ്റ്റ് വാഴപ്പിള്ളി കിഴക്കേകടവ് ഭാഗത്ത് ഏലിക്കാട്ട് വീട്ടിൽ അജ്നാസ് (35),മൂവാറ്റുപുഴ മുളവൂർ സ്വദേശി മംഗളാംകുഴി വീട്ടിൽ സജാദ് (20,) മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശി കൊളത്താപ്പിള്ളി വീട്ടിൽഅർഷാദ് (20), മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി പുത്തേത്ത് വീട്ടിൽ മുസ്തഫ ദാവൂദ് (22), മൂവാറ്റുപുഴ വാഴപ്പിള്ളി സ്വദേശി വലിയാലുങ്കൽ വീട്ടിൽ ഷെഫീസ് (35), മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി മാരിയിൽ വീട്ടിൽ മുഹമ്മദ് റിസ്വാൻ (20),മൂവാറ്റുപുഴ മുളവൂർ സ്വദേശി കറുകപ്പള്ളിയിൽ വീട്ടിൽ മുഹമ്മദ് ഷമീം (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.