കേരളത്തിൽ നിന്നുള്ള എംപിമാരുടെ പാർലമെൻ്റിലെ പ്രവർത്തനത്തെക്കുറിച്ച് സംവാദം നടത്താനുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൻ്റെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥലവും സമയവും തീരുമാനിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് എംപിമാരുടെ കേരള വിരുദ്ധത ലോക്‌സഭയിൽ മറനീക്കി പുറത്തുവന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറിയതിനെക്കുറിച്ച് തെറ്റായ ചിത്രം നൽകാനാണ് എംപിമാർ ശ്രമിച്ചത്. പാർലമെൻ്റിൽ കേരളത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ചോദ്യങ്ങളാണ് യുഡിഎഫ് എംപിമാർ ഉന്നയിച്ചതെന്നും ഇതിൽ കുബുദ്ധിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നിലപാടുകൾക്ക് യുഡിഎഫ് എംപിമാർ പിന്തുണ നൽകുകയാണെന്നും, സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾക്കായി ഒന്നിച്ചുനിൽക്കുന്നതിന് പകരം ദ്രോഹിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ലോക്‌സഭയിൽ എംപിമാർ സ്വീകരിച്ച സമീപനം തന്നെയാണോ ഇത്തവണയും തുടരുന്നതെന്ന് ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.