കൊച്ചി:അമൃത ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന സംവിധായകൻ സിദ്ദിഖിനെ കാണാൻ മേജർ രവിയെത്തി. അദ്ദേഹം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. കാണാൻ സാധിച്ചില്ലെന്നും ആരോഗ്യാവസ്ഥയെക്കുറിച്ച് ആശുപത്രി മാനേജറുമായി സംസാരിച്ചുവെന്നും മേജർ രവി മാധ്യമങ്ങളോടു പറഞ്ഞു.
'ശ്വാസമെടുക്കാൻ തടസ്സമുണ്ട്. ക്രിയാറ്റിനും കൂടിയിട്ടുണ്ട്. ക്രിട്ടിക്കൽ ഐസിയുവിലാണ് അദ്ദേഹം ഉള്ളത്. അതുകൊണ്ട് കാണാൻ പറ്റിയില്ല. മൂന്ന് ദിവസം മുമ്പ് റൂമിൽ തിരിച്ചു വന്നതാണ്. അപ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. അതാണ് ആരോഗ്യം മോശമാകാൻ കാരണം. മൂന്ന് മാസം മുമ്പ് ഒരു പരിപാടിക്കിടെ അദ്ദേഹത്തെ കണ്ടിരുന്നു. ഡോക്ടർമാർ അദ്ദേഹത്തിന്റെ കുടുംബത്തോട് സംസാരിക്കുന്നുണ്ട്. ബാക്കി നമുക്ക് പ്രാർഥിക്കാമെന്നേ പറയാൻ പറ്റൂ'-മേജർ രവി പറഞ്ഞു.
ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ദിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്നലെ മൂന്നു മണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ദിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.