Share this Article
News Malayalam 24x7
അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് എട്ടുവർഷം
Abhimanyu Case

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ (SFI) നേതാവുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് എട്ട് വർഷം തികയുന്നു. 2018 ജൂലൈ രണ്ടിന് പുലർച്ചെയായിരുന്നു ക്യാമ്പസിനകത്തുണ്ടായ തർക്കങ്ങളെ തുടർന്ന് എസ്.ഡി.പി.ഐ (SDPI) - ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ മഹാരാജാസ് കോളേജ് ഗേറ്റിന് സമീപം വെച്ച് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്.

മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർത്ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു അഭിമന്യു. പുതിയ അധ്യയന വർഷത്തിൽ ക്യാമ്പസിലേക്ക് എത്തുന്ന നവാഗതരെ സ്വാഗതം ചെയ്യുന്നതിനായി ചുവരെഴുതുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് പിന്നീട് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. ഇടുക്കി വട്ടവടയിലെ തോട്ടം തൊഴിലാളികളായ മനോഹരന്റെയും ഭൂപതിയുടെയും ഇളയ മകനായിരുന്നു അവൻ.


അഭിമന്യുവിന്റെ ചരമവാർഷിക ദിനമായ ഇന്ന് മഹാരാജാസ് ക്യാമ്പസിലും വട്ടവടയിലും എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിപുലമായ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ട്. കൊലപാതക കേസിൽ ആകെ 16 പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. കോടതിയിൽ നിന്ന് കേസ് ഡയറിയിലെ സുപ്രധാന രേഖകൾ നഷ്ടപ്പെട്ടതിനെ തുടർന്ന് പിന്നീട് ഹൈക്കോടതി ഇടപെട്ട് ഇവ പുനഃസൃഷ്ടിച്ച ശേഷമാണ് വിചാരണ നടപടികൾ വേഗത്തിലാക്കിയത്. ഈ മാസം ആറാം തീയതി കേസിലെ പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കും.


നീണ്ട എട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും കേസിൽ പ്രതികൾക്ക് അർഹമായ ശിക്ഷ ലഭ്യമാക്കാൻ വിചാരണ നടപടികൾ വേഗത്തിലാക്കണമെന്നാണ് അഭിമന്യുവിന്റെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories