Share this Article
KERALAVISION TELEVISION AWARDS 2025
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
 Rahul Mamkootathil

പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. ആദ്യ കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ, രാഹുലിനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ വിധി അതീവ നിർണ്ണായകമാണ്. ആദ്യത്തെ ലൈംഗിക പീഡനക്കേസിൽ രാഹുലിനെ ഈ മാസം 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും, രണ്ടാമത്തെ കേസിൽ ഇത്തരമൊരു നിയമസംരക്ഷണം നിലവിലില്ലാത്തതിനാൽ ജാമ്യാപേക്ഷ തള്ളിയാൽ പൊലീസിന് അറസ്റ്റ് നടപടികളിലേക്ക് നീങ്ങാനാകും. അറസ്റ്റ് ഭീഷണി നിലനിൽക്കുന്നതിനാൽ കഴിഞ്ഞ 16 ദിവസമായി എം.എൽ.എ ഒളിവിലാണ്.


വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് ബെംഗളൂരു സ്വദേശിനിയായ 23-കാരിയുടെ പരാതി. 2021-ൽ നടന്ന സംഭവത്തിൽ രാഹുൽ തന്നെ ക്രൂരമായി ഉപദ്രവിച്ചെന്നും, വിവാഹം കഴിക്കാമെന്ന ഉറപ്പിലാണ് തന്നെ സമീപിച്ചതെന്നും അതിജീവിത മൊഴി നൽകിയിട്ടുണ്ട്. കേസിൽ രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെയും പരാമർശിക്കുന്നുണ്ട്. പ്രോസിക്യൂഷൻ കോടതിയിൽ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ഹാജരാക്കിയിരുന്നു. രാഹുൽ അയച്ച സന്ദേശങ്ങളും വോയിസ് ക്ലിപ്പുകളും കേസിൽ നിർണ്ണായകമാണെന്നും, എതിർപ്പുകൾ അവഗണിച്ച് ബലം പ്രയോഗിച്ചാണ് പീഡിപ്പിച്ചതെന്നും പ്രോസിക്യൂഷൻ വാദിച്ചു.


എന്നാൽ, പരാതി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നാണ് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. പേരുപോലുമില്ലാത്ത പരാതിക്കാരിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും, പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും പ്രതിഭാഗം ആരോപിച്ചു. ഡിജിറ്റൽ തെളിവുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയതാണെന്നും രാഹുലിന്റെ രാഷ്ട്രീയ ഭാവി തകർക്കാനുള്ള ഗൂഢാലോചനയാണിതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ, പാലക്കാട് എം.എൽ.എ കൂടിയായ രാഹുലിന്റെ അസാന്നിധ്യം കോൺഗ്രസിന് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ബെംഗളൂരുവിലും കർണാടകയിലെ മറ്റു പലയിടങ്ങളിലും പൊലീസ് അന്വേഷണം നടത്തിയെങ്കിലും രാഹുലിനെ കണ്ടെത്താനായിട്ടില്ല. ഇന്നത്തെ കോടതി വിധി അനുകൂലമായാൽ രാഹുലിന് പുറത്തിറങ്ങാം, മറിച്ച് വിധി എതിരായാൽ അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories