Share this Article
News Malayalam 24x7
സംസ്ഥാനത്ത് നഴ്സുമാരുടെ സമരം തുടരുന്നു; മാനേജ്മെൻ്റ് ധാർഷ്ട്യം അവസാനിപ്പിക്കണമെന്ന് UNA
Kerala Nurses Strike

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) ആഹ്വാനം ചെയ്ത സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു. സമരം ശക്തമായതോടെ ജില്ലയിലെ പ്രമുഖ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനങ്ങൾ വലിയ തോതിൽ തടസ്സപ്പെടുകയും ആരോഗ്യ മേഖല സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുകയാണ്.

കോഴിക്കോട് സിവിൽ സ്റ്റേഷന് മുന്നിലാണ് നഴ്സുമാർ വൻ പ്രതിഷേധം സംഘടിപ്പിച്ചത്. അടിസ്ഥാന ശമ്പള വർദ്ധനവ് നടപ്പാക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് നഴ്സുമാർ. ജില്ലയിലെ പ്രമുഖ വൻകിട ആശുപത്രികളായ ബേബി മെമ്മോറിയൽ, മേത്ര, മെട്രോമെഡ് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ പണിമുടക്കിനെത്തുടർന്ന് താളംതെറ്റി. പല ആശുപത്രികളിലും പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തിവച്ചു. കിടത്തി ചികിത്സയിലുള്ള രോഗികളുടെ പരിചരണത്തെയും സമരം ബാധിച്ചിട്ടുണ്ട്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ഭൂരിഭാഗവും മാറ്റിവെച്ചു.


സമരത്തിനിടെ ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെന്റ് സ്വീകരിച്ച നടപടി വലിയ സംഘർഷത്തിന് ഇടയാക്കിയിരുന്നു. പണിമുടക്കിൽ പങ്കെടുത്ത രണ്ട് നഴ്സുമാരെ ആശുപത്രിയിൽ നിന്നും പുറത്താക്കി. ഇതിനെതിരെ യു.എൻ.എയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ശക്തമായി രംഗത്തെത്തിയതോടെ മാനേജ്മെന്റ് പ്രതിരോധത്തിലായി. തുടർന്ന് നടന്ന ചർച്ചകൾക്കൊടുവിൽ പുറത്താക്കൽ നടപടി പിൻവലിക്കാൻ മാനേജ്മെന്റ് തയ്യാറായിട്ടുണ്ട്.


മാനേജ്മെന്റുകൾ ധാർഷ്ട്യം അവസാനിപ്പിച്ച് നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങൾ എത്രയും വേഗം അംഗീകരിക്കണമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ആവശ്യപ്പെട്ടു. അധികൃതരുടെ നിസ്സംഗത ആരോഗ്യ മേഖലയെ വലിയ ദുരന്തത്തിലേക്കാണ് തള്ളിവിടുന്നതെന്നും, ശമ്പള കാര്യത്തിൽ തീരുമാനമാകാതെ ജോലിയിൽ പ്രവേശിക്കില്ലെന്നും നഴ്സുമാർ വ്യക്തമാക്കി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories