ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന 67-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് കൊടിയേറും. വൈകുന്നേരം അഞ്ച് മണിക്ക് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. എട്ട് ദിവസം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ 20,000-ത്തിലധികം കായിക താരങ്ങൾ മാറ്റുരയ്ക്കും.
ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത ഓവറോൾ ചാമ്പ്യന്മാർക്ക് നൽകുന്ന 117.5 പവൻ്റെ എവറോളിംഗ് സ്വർണ്ണക്കപ്പാണ്. യൂണിവേഴ്സിറ്റി സ്റ്റേഡിയം, സെൻട്രൽ സ്റ്റേഡിയം എന്നിവയുൾപ്പെടെ 12 വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുക. 9232 മത്സര ഇനങ്ങളിലാണ് കായികതാരങ്ങൾ മത്സരിക്കുന്നത്.
കളരിപ്പയറ്റ് ഇത്തവണ പുതിയ മത്സര ഇനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഭിന്നശേഷിക്കാരായ 1500-ഓളം കുട്ടികൾക്കായി ഇൻക്ലൂസീവ് സ്പോർട്സും മേളയുടെ ഭാഗമായി സംഘടിപ്പിക്കും. യുഎഇയിൽ നിന്നുള്ള വിദ്യാർത്ഥിനികളും ഇത്തവണ മത്സരങ്ങളിൽ പങ്കെടുക്കാനായി എത്തുന്നുണ്ട്. ക്രിക്കറ്റ് താരം സഞ്ജു സാംസൺ മേളയുടെ ബ്രാൻഡ് അംബാസഡറും നടി കീർത്തി സുരേഷ് ഗുഡ്‌വിൽ അംബാസഡറുമാണ്.