പഹൽഗാം: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. പഹല്‍ഗാമിലെ ബൈസാനില്‍ ഉച്ചയ്ക്ക് 2.30ഓടെയാണ് ആക്രമണമുണ്ടായത്. രാജസ്ഥാനില്‍ നിന്നെത്തിയ വിനോദസഞ്ചാരികള്‍ക്കാണ് പരുക്കേറ്റത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ട്രക്കിങ്ങിനു മേഖലയിലേക്കു പോയവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവിടേക്കു കൂടുതല്‍ സുരക്ഷാ സേനാംഗങ്ങള്‍ പുറപ്പെട്ടിട്ടുണ്ട്. ജമ്മുകശ്മീരില്‍ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്.മരണ സംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.പ്രദേശത്തേക്ക് കൂടുതല്‍ സിആര്‍പിഎഫ് ജവാന്മാരെ വിന്യസിച്ചിട്ടുണ്ട്.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായെ ഫോണില്‍ ബന്ധപ്പെട്ടു. കശ്മീരിലേക്ക് പോകാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചതായാണ് വിവരം. അമിത് ഷാ ശ്രീനഗറില്‍ എത്തിയിട്ടുണ്ട് . ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമിത് ഷാ തന്റെ വസതിയില്‍ ഉന്നതതല യോഗം വിളിച്ചു. ആഭ്യന്തര സെക്രട്ടറി, ഇന്റലിജന്റ്‌സ് ബ്യൂറോയിലേയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥര്‍, ജമ്മു കശ്മീരിലെ ഉദ്യോഗസ്ഥര്‍, എന്നിവരുള്‍പ്പടെ യോഗത്തില്‍ പങ്കെടുത്തു.
അതേസമയം,ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്‌കറെ തയിബ അനുകൂല സംഘടനയായ ദ് റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തു.ഭീകരാക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്ന് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ''കുറ്റവാളികള്‍ക്ക് ഏറ്റവും കഠിനമായ തിരിച്ചടി നല്‍കും. പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തെക്കുറിച്ച് വിഡിയോ കോണ്‍ഫറന്‍സിങിലൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. .' അമിത് ഷാ അറിയിച്ചു.