രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകരാൻ തിരുവനന്തപുരത്ത് മൂന്ന് സുപ്രധാന സ്ഥാപനങ്ങൾ വരുന്നു. ഇതിനായി 257 ഏക്കർ ഭൂമി വിട്ടുനൽകാൻ സുപ്രീംകോടതി അനുമതി നൽകി. കാട്ടാക്കടയിലുള്ള നെട്ടുകാൽത്തേരി തുറന്ന ജയിലിലെ ഭൂമിയാണ് ഇതിനായി ഉപയോഗിക്കുക.
ബ്രഹ്മോസ് എയ്‌റോസ്‌പേസ്, സശസ്ത്ര സീമാ ബൽ (എസ്.എസ്.ബി), ദേശീയ ഫോറൻസിക് സയൻസ് സർവകലാശാല എന്നിവയ്ക്കാണ് ഭൂമി അനുവദിച്ചിരിക്കുന്നത്. ബ്രഹ്മോസ് മിസൈലിനാവശ്യമായ ഹാർഡ്‌വെയറുകൾ നിർമ്മിക്കുന്നതിനുള്ള പ്ലാന്റ് ഇവിടെ സ്ഥാപിക്കും.
ജയിൽ വകുപ്പിന്റെ കൈവശമുള്ള ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ നേരത്തെ നിയന്ത്രണങ്ങളുണ്ടായിരുന്നു. എന്നാൽ, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഈ പദ്ധതികളുടെ പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. ഇതോടെ തലസ്ഥാനത്തിന്റെ വികസനത്തിൽ വലിയൊരു നാഴികക്കല്ലാവുകയാണ് ഈ പദ്ധതികൾ.