ജൂബ: ദക്ഷിണ സുഡാനിലെ റുവേങ് ഭരണമേഖലയിലുണ്ടായ സായുധ ആക്രമണത്തിൽ 169 പേർ കൊല്ലപ്പെട്ടു. അയൽ സംസ്ഥാനമായ യൂണിറ്റിയിൽ നിന്നുള്ള സായുധ സംഘം ഞായറാഴ്ച അബീംനോം കൗണ്ടിയിൽ നടത്തിയ ആക്രമണത്തിലാണ് ആളുകള്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ 82 പേർ കുട്ടികളും സ്ത്രീകളും പ്രായമായവരുമാണെന്ന് പ്രാദേശിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
കൗണ്ടി കമ്മീഷണറും എക്സിക്യൂട്ടീവ് ഡയറക്ടറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച കൂട്ടത്തോടെ സംസ്കരിച്ചു. ആക്രമണത്തിൽ അമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശം ഇപ്പോൾ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെങ്കിലും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സിവിലിയന്മാരെ ലക്ഷ്യമിട്ട് നടത്തിയ ഈ ക്രൂരത വംശഹത്യക്ക് തുല്യമാണെന്ന് റുവേങ് ഭരണകൂടം കുറ്റപ്പെടുത്തി.