കോഴിക്കോട്: 25 വർഷത്തിലൊരിക്കൽ കേരളത്തിൽ വൻ പ്രളയമുണ്ടാകുമെന്ന് പുതിയ പഠനം.ഇത് 2018-ൽ ഉണ്ടായതിനേക്കാൾ വലിയതായിരിക്കുമെന്നും മുന്നറിയിപ്പ്. 150 വർഷത്തിലൊരിക്കൽ മാത്രമേ ഉണ്ടാകൂ എന്ന് കരുതിയിരുന്ന പ്രളയം വീണ്ടും സംഭവിക്കാമെന്നാണ് പഠനം പറയുന്നത്. കൊല്ലത്തെ ടി.കെ.എം കോളേജ് ഓഫ് എൻജിനീയറിങ്ങിലെ സിവിൽ എൻജിനീയറിങ് വിഭാഗത്തിലെ ഗവേഷകർ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
കേരളത്തിലെ നദീപ്രവാഹത്തിന്‍റെ നാല് പതിറ്റാണ്ടുകളുടെ ഡാറ്റ വിശകലനം ചെയ്താണ് ഗവേഷകർ ഈ അനുമാനത്തിലെത്തിയത്.സംസ്ഥാനത്തെ നിലവിലെ വെള്ളപ്പൊക്ക മോഡലുകൾ യഥാർഥ വെള്ളപ്പൊക്ക സാധ്യതയെ 40% വരെ കുറച്ചുകാണുന്നതാണെന്ന് പഠനം പറയുന്നു. കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കുന്നുണ്ട്. കേരളത്തിലെ വെള്ളപ്പൊക്ക ഭൂപടങ്ങൾ, അണക്കെട്ട് സുരക്ഷാ മാനദണ്ഡങ്ങൾ, അഴുക്കുചാൽ രീതികൾ എന്നിവ നിലവിലെ മഴയുടെ രീതികൾക്കനുസരിച്ചല്ല. ഇത് കാരണമാണ് മിതമായ മഴ പെയ്യുമ്പോൾ തന്നെ നഗരങ്ങൾ വെള്ളത്തിനടിയിലാകാനുള്ള കാരണമെന്ന് പഠനം വിശദീകരിക്കുന്നു.
ഇത്തരം ഡിസൈൻ മാനദണ്ഡങ്ങൾ അടിയന്തിരമായി പുതുക്കിയില്ലെങ്കിൽ പതിവ് മൺസൂൺ മഴയിൽ പോലും നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും കടുത്ത വെള്ളപ്പൊക്കം ഉണ്ടാകുമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.