തിരുവനന്തപുരം: നാടകീയ രംഗങ്ങളാണ് കഴിഞ്ഞ ദിവസം സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ അരങ്ങേറിയത്.വാക്കാൽ വിധി പറഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ലാത്തതു കൊണ്ട് ആത്മഹത്യാ ഭീഷണി വരെ മുഴക്കിയപ്പോഴാണ് ഉപഭോക്താവിന് നീതി ലഭിച്ചത്. എന്തായാലും സംഭവികാസങ്ങൾക്ക് ഒടുവിൽ ജില്ലാ ഉപഭോക്തൃ ഫോറം പ്രസിഡന്റിനെതിരെ അന്വേഷണത്തിന് സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ ഉത്തരവ് ഇട്ടിരിക്കുകയാണ്.സംസ്ഥാനത്ത് ആദ്യമായാണ് ഇങ്ങനെ ഒരന്വേഷണം നടക്കുന്നത്.
സംഭവമിങ്ങനെ: തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനിൽ നിന്ന് 2023ൽ അനുകൂലമായൊരു വിധി ലഭിച്ചയാൾക്ക് ആണ് ദുരോഗ്യമുണ്ടായത്. എതിർ കക്ഷിയായ എച്ച് ഡി എഫ് സി ബാങ്ക് അദ്ദേഹത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു വിധി. വാക്കാൽ വിധി പ്രഖ്യാപിച്ചുവെങ്കിലും വിധി പകർപ്പ് കൊടുത്തില്ല. ജില്ലാ ഫോറത്തിൽ കയറിയിറങ്ങിയിട്ടും കിട്ടാതായപ്പോൾ കക്ഷി പരാതിയുമായി സംസ്ഥാന കമ്മീഷനിൽ എത്തി.സംസ്ഥാന കമ്മീഷൻ പ്രസിഡന്റ് ജസ്റ്റിസ് ബി സുധീന്ദ്രകുമാറിന്റെ മുമ്പിൽ അദ്ദേഹം ആത്മഹത്യാ ഭീഷണിയും മുഴക്കി. സുധീന്ദ്രകുമാറിന്റെ കർശന നിർദേശത്തെ തുടർന്ന് തിങ്കളാഴ്ച ജില്ലാ കമ്മീഷൻ വിധി പകർപ്പ് പരാതിക്കാരന് നൽകി.
വാക്കാൽ വിധി പറഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും വിധി പകർപ്പ് കിട്ടാത്ത കുറേപ്പേർ ജില്ലാ കമ്മീഷനെതിരെ സംസ്ഥാന കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്. അവയുടെ അടിസ്ഥാനത്തിൽ ജില്ലാ കമ്മീഷൻ പ്രസിഡന്റിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സുധീന്ദ്രകുമാർ. സംസ്ഥാന കമ്മീഷൻ അംഗം കെ.ആർ. രാധാകൃഷ്‌ണനോട് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പറഞ്ഞുവരുമ്പോൾ വേലി തന്നെ വിളവു തിന്നുന്ന ഇത്തരമൊരു സാഹചര്യമാണ് തിരുവനന്തപുരം ഉപഭോക്തൃ കോടതിയിലുണ്ടായത്.