കോഴിക്കോട്: മകനെ ബിജെപി സ്ഥാനാർഥിയാക്കാൻ ശ്രമിച്ചതായി ഇ.പി ജയരാജൻ. ഇന്ന് പുറത്തിറങ്ങിയ 'ഇതാണെന്റെ ജീവിതം' എന്ന ജയരാജന്റെ ആത്മകഥയിലാണ് പരാമർശം. 'എറണാകുളത്ത് ഒരു വിവാഹച്ചടങ്ങിൽവെച്ച് അവർ മകനെ പരിചയപ്പെടുകയും ഫോൺനമ്പർ വാങ്ങുകയും ചെയ്തു. തുടർന്ന് ഒന്നുരണ്ടു തവണ അവനെ വിളിച്ചു. അതൊരു തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാനുള്ള ശ്രമമാണെന്നു തോന്നി. അവൻ ഫോൺ എടുത്തില്ല. ഇവർ സദുദ്ദേശ്യത്തോടെയല്ല വിളിക്കുന്നത് എന്നു മനസ്സിലാക്കിക്കൊണ്ടായിരുന്നു അത്. എന്നിട്ടും അവർ എത്ര നിസ്സാരമായാണ്, തികഞ്ഞ ആധികാരികതയോടെയെന്നോണം പച്ചക്കള്ളം പറഞ്ഞത്.' പുസ്തകത്തിലെ 'വീണ്ടും വിവാദം എന്ന അധ്യായത്തിൽ ഇ.പി എഴുതി.
ഇ.പി.ജയരാജന്റെ ആത്മകഥയിൽ പാർട്ടി നേതൃത്വത്തിന് പരോക്ഷ വിമർശനം. വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്ന 'വൈദേകം' എന്ന അധ്യായത്തിലാണ് വിമർശനം. 'അതിനിടയിലാണ് സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി.ജയരാജൻ എനിക്കെതിരെ വൈദേകം റിസോർട്ട് നിക്ഷേപത്തിൽ അഴിമതി ആരോപണം ഉന്നയിച്ചുവെന്ന വാർത്ത ചില പത്രങ്ങൾ പ്രസിദ്ധീകരിച്ചത്. ആ യോഗത്തിൽ താൻ പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ അവിടെ എന്താണ് സംഭവിച്ചത് എന്നും അറിഞ്ഞിരുന്നില്ല. വാർത്ത ദിവസങ്ങളോളം തുടർന്നത് വലിയ വിഷമമുണ്ടാക്കി. അപ്പോഴും എന്താണ് സംഭവിച്ചത് എന്ന വിവരം പുറത്തുവന്നതുമില്ല.സത്യാവസ്ഥ അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് വ്യക്തമാക്കപ്പെടുന്നത്. ഒരു സ്വകാര്യ കമ്പനിയെ സഹകരണസ്ഥാപനത്തെ പോലെ സഹായിക്കാൻ പാടുണ്ടോ എന്നു മാത്രമാണ് സംസ്ഥാനകമ്മിറ്റി യോഗത്തിൽ ഉന്നയിച്ചതെന്ന് പി.ജയരാജൻ വ്യക്തമാക്കി. എന്നാൽ വിവാദം ഉയർന്ന സമയം ബന്ധപ്പെട്ടവർ വ്യക്തത വരുത്തിയിരുന്നെങ്കിൽ എനിക്കെതിരേയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങൾ നിലയ്ക്കുമായിരുന്നു. ആദ്യ യോഗത്തിൽ പി.ജയരാജൻ ഉന്നയിച്ച വിഷയം പ്രചരിപ്പിക്കുകയായിരുന്നു ചിലർ' എന്നും ആത്മകഥയിൽ പറയുന്നു.