Share this Article
News Malayalam 24x7
പേരാമ്പ്രയിലെ സംഘർഷത്തിൽ ഐജി ഓഫീസിന് മുൻപിൽ പൊലീസിനെതിരെ പ്രവർത്തകരുടെ പ്രതിഷേധം
Perambra Clash

പേരാമ്പ്രയിലെ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ഉത്തരമേഖലാ ഐജി ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. എം.കെ. രാഘവൻ എംപി, കെ. പ്രവീൺ കുമാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ നടന്ന മാർച്ചിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

രാവിലെ പത്തുമണിയോടെ ആരംഭിച്ച പ്രതിഷേധത്തിൽ പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പൊലീസിനെതിരെ രംഗത്തെത്തി. ഷാഫി പറമ്പിലിനെ പൊലീസ് മർദ്ദിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എം.കെ. രാഘവൻ എംപി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പിൽ ഒരു പാർലമെന്റ് അംഗമാണെന്നും പാർലമെന്റ് അംഗത്തിന് സാധാരണയായി സുരക്ഷ ഒരുക്കേണ്ടത് പോലീസാണെന്നും എന്നാൽ ഷാഫിക്ക് നേരെ പൊലീസ് അതിക്രമം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.


ഷാഫിക്ക് നേരെ അക്രമം നടത്തിയ പൊലീസുകാർക്കെതിരെ പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് പരാതി നൽകുമെന്നും, അവരെ ഡൽഹിക്ക് വിളിപ്പിക്കുമെന്നും എം.കെ. രാഘവൻ എംപി അറിയിച്ചു. "പാമ്പിൻ വിഷം മണ്ണിലുരച്ചാൽ മാറില്ല, അതുപോലെ അക്രമം കൊണ്ട് അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറച്ചുവെക്കാനാവില്ല" എന്നും അദ്ദേഹം പറഞ്ഞു.


പ്രവർത്തകരെ പിന്തിരിപ്പിക്കാൻ എം.കെ. രാഘവൻ എംപി അടക്കമുള്ള നേതാക്കൾ ശ്രമിച്ചു. ജനക്കൂട്ടം പിരിഞ്ഞുപോയില്ലെങ്കിൽ ലാത്തിച്ചാർജ്ജ് നടത്തുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. എന്നാൽ, ലാത്തിച്ചാർജ്ജ് നടത്തിയിട്ടില്ലെന്ന റൂറൽ എസ്.പി. കെ.ഇ. ബൈജുവിന്റെ വാദം കളവാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ കോൺഗ്രസ് നേതൃത്വം പുറത്തുവിട്ടു.


പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ. പ്രവീൺ കുമാർ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു. വൈകീട്ട് മൂന്ന് മണിക്ക് പേരാമ്പ്രയിൽ കെ.സി. വേണുഗോപാൽ പങ്കെടുക്കുന്ന വലിയൊരു പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും യുഡിഎഫ് നേതൃത്വം അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories