Share this Article
News Malayalam 24x7
വഖഫ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്‍ററി സമിതിക്ക് വിട്ടു; ബില്ല് മത സ്ഥാപനത്തിന്‍റെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നതല്ലെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി
വെബ് ടീം
posted on 08-08-2024
1 min read
waqf-act-amendment-bill-lok-sabha-govt-proposes-its-scrutiny-by-jpc

ന്യൂഡൽഹി : വഖഫ് നിയമ ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി (ജെപിസി) യുടെ പരിശോധനയ്ക്ക് വിട്ട് കേന്ദ്ര സര്‍ക്കാർ.വഖഫ് നിയമ ഭേദഗതി ബില്‍ ഒരു മത സ്ഥാപനത്തിന്‍റെയും സ്വാതന്ത്ര്യത്തിൽ ഇടപെടുന്നതല്ലെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജിജു ലോക്‌സഭയില്‍ പറഞ്ഞു. അവകാശങ്ങള്‍ ഇതുവരെ ലഭിക്കാത്തവർക്ക് അവകാശം നൽകാനാണ് ഈ ബിൽ കൊണ്ടുവന്നതെന്നും കിരണ്‍ റിജിജു പറഞ്ഞു. കോണ്‍ഗ്രസ് രൂപീകരിച്ച സച്ചാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ബില്ല് കൊണ്ടുവന്നതെന്നും കിരണ്‍ റിജിജു കൂട്ടിച്ചേര്‍ത്തു.അതേ സമയം ബിൽ ഫെഡറൽ സംവിധാനത്തിനെതിരെയുള്ള ആക്രമണമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.അമുസ്ലീങ്ങളെ വഖഫ് ബോർഡിലുൾപ്പെടുത്തുന്നത് മതത്തിലുള്ള കടന്നുകയറ്റമാണ്. നാളെ മറ്റ് മതങ്ങളിലും ഇതേ നിലയിൽ കടന്ന് കയറ്റമുണ്ടാകും. ഈ വിഭജന രാഷ്ട്രീയം ജനം അംഗീകരിക്കില്ല. ബിൽ അവതരിപ്പിക്കാനോ, പാസാക്കാനോ പാടില്ലെന്നും കോൺഗ്രസ് എംപി കെസി വേണുഗോപാൽ  ആവശ്യപ്പെട്ടു.

ബില്ല് മുസ്ലീംങ്ങളോടുള്ള വിവേചനമാണെന്ന് വിമർശിച്ചായിരുന്നു സമാജ് വാദി പാർട്ടി രംഗത്ത് വന്നത്. സർക്കാർ നിലപാട് ദുരൂഹമാണെന്നും ഭരണഘടന വിരുദ്ധമെന്നും തൃണമൂൽ കോൺഗ്രസ് വിമർശിച്ചു. ബിൽ ജനദ്രോഹമെന്ന് കുറ്റപ്പെടുത്തിയ ഡിഎംകെ നേതാവ് കനിമൊഴി ബില്ല് ഭരണഘടനക്കും, ജനാധിപത്യത്തിനും എതിരാണെന്നും പറ‌ഞ്ഞു. ബിൽ മുസ്ലീം വിരുദ്ധമല്ലെന്ന നിലപാടാണ് ജെഡിയു അംഗം രാജീവ് രഞ്ജൻ ലല്ലൻ സിംഗ് സ്വീകരിച്ചത്. ബിൽ പിൻവലിക്കണമെന്ന് എൻസിപി ആവശ്യപ്പെട്ടു. 

'ഈ ബില്ലിനെ എതിർക്കുന്നത് നിർത്തണം. ആരൊക്കെ എതിർത്താലും ആര് പിന്തുണച്ചാലും ഇത് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും. ബില്ലിനെ എതിർക്കുന്നതിന് മുമ്പ് ആയിരക്കണക്കിന് പാവപ്പെട്ട ആളുകളെയും സ്‌ത്രീകളെയും കുട്ടികളെയും കുറിച്ച് ചിന്തിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുക.'- കിരണ്‍ റിജിജു ലോക്‌സഭയില്‍ പറഞ്ഞു.

വഖഫ് (ഭേദഗതി) ബിൽ, 2024-ന് പുറമേ 1923-ലെ മുസൽമാൻ വഖഫ് നിയമം റദ്ദാക്കുന്ന 'മുസൽമാൻ വഖഫ് (റദ്ദാക്കൽ) ബില്ലും' കിരൺ റിജിജു സഭയില്‍ അവതരിപ്പിച്ചു. 1995-ലെ വഖഫ് ആക്‌ടിന്‍റെ പേര്, 'ഏകീകൃത വഖഫ് മാനേജ്മെന്‍റ്, ശാക്തീകരണ, കാര്യക്ഷമത, വികസന നിയമം,1995 എന്ന് വഖഫ് (ഭേദഗതി) ബില്ല് പുനർനാമകരണം ചെയ്യുന്നുണ്ട്. 'വഖഫ്' എന്നതിന് പുതിയ നിര്‍വചനവും ബില്ല് നല്‍കുന്നു. കുറഞ്ഞത് അഞ്ച് വർഷം ഇസ്‌ലാം മതം അനുഷ്‌ഠിക്കുന്ന ഏതൊരു വ്യക്തിയും വഖഫ് എന്ന് നിർവചനത്തിന് കീഴില്‍ വരും. കൂടാതെ വഖഫ്-അലാൽ-ഔലാദ്, സ്‌ത്രീകൾക്ക് അനന്തരാവകാശം നിഷേധിക്കപ്പെടുന്നതിന് കാരണമാകുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

വഖഫ് സ്വത്താണോ എന്ന് തീരുമാനിക്കാനുള്ള ബോർഡിന്‍റെ അധികാരവുമായി ബന്ധപ്പെട്ട 40-ാം വകുപ്പ് ഒഴിവാക്കാനും ഒരു സെൻട്രൽ പോർട്ടൽ വഴി വഖഫ് അക്കൗണ്ടുകൾ ബോർഡിന് ഫയൽ ചെയ്യുന്നതിന് വ്യവസ്ഥ ചെയ്യാനും ബിൽ ശ്രമിക്കുന്നുണ്ട്. പാർലമെന്‍ററി കാര്യ മന്ത്രി കൂടിയായ കിരൺ റിജിജുവാണ് വഖഫ് (ഭേദഗതി) ബിൽ 2024 ലോക്‌സഭയിൽ അവതരിപ്പിച്ചത്.

അതേസമയം, ബില്ലിനെ പ്രതിപക്ഷ പാർട്ടി അംഗങ്ങൾ ശക്തമായി എതിര്‍ത്തു. ഈ നിയമം ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കിയാൽ തീര്‍ച്ചയായും റദ്ദാക്കപ്പെടുമെന്ന് എന്ന് ആർഎസ്‌പി എംപി എൻ കെ പ്രേമചന്ദ്രൻ ലോക്‌സഭയിൽ പറഞ്ഞു. ബില്ലിനെ സഭയില്‍ എതിര്‍ത്ത കോൺഗ്രസ് എംപി കെസി വേണുഗോപാൽ, ബില്ല് ഫെഡറൽ സംവിധാനത്തിനെതിരെയുള്ള ആക്രമണമാണെന്ന് പ്രതികരിച്ചു.

ബില്ല് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 25 തത്വങ്ങൾ ലംഘിക്കുന്നതാണെന്ന് എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി ചൂണ്ടിക്കാട്ടി. ബില്ല് പൂർണമായി പിൻവലിക്കുകയോ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടുകയോ ചെയ്യണമെന്ന് എൻസിപി (എസ്‌സിപി) എംപി സുപ്രിയ സുലെ സർക്കാരിനോട് ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories