അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം പൂർത്തിയായതിന്റെ പ്രതീകമായി ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര സമുച്ചയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്വജാരോഹണം നടത്തി. ആചാരപരമായ ചടങ്ങുകളോടെയാണ് പ്രധാനമന്ത്രി ക്ഷേത്രഗോപുരത്തിന് മുകളിൽ പതാക ഉയർത്തിയത്.
ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. റോഡ് ഷോയുടെ അകമ്പടിയോടെയാണ് പ്രധാനമന്ത്രി ക്ഷേത്ര സമുച്ചയത്തിൽ എത്തിയത്. തുടർന്ന് സരയൂ നദിയിലെ കലശപൂജയിലും അദ്ദേഹം പങ്കെടുത്തു.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള മുറിവുകളും വേദനകളും അവസാനിക്കുകയാണെന്നും 500 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ സ്വപ്നം സാക്ഷാത്കരിച്ചതെന്നും ചടങ്ങിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. കർശന സുരക്ഷയിലാണ് ചടങ്ങുകൾ നടന്നത്. എണ്ണായിരത്തോളം വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. മറ്റന്നാൾ മുതൽ പൊതുജനങ്ങൾക്ക് ക്ഷേത്രത്തിൽ ദർശനം അനുവദിക്കും.