മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകന്‍ പലാഷ് മുച്ചലുമായുള്ള വിവാഹം മാറ്റി വച്ചതിനു പിന്നിൽ പലാഷിന്‍റെ വഴിവിട്ട ബന്ധമെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ. ഞായറാഴ്ചയായിരുന്നു സ്മൃതിയും പലാഷ് മുച്ചലുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ ദിവസം സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനക്ക് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുകൊണ്ടാണ് വിവാഹം തല്‍ക്കാലത്തേക്ക് മാറ്റി വെക്കുന്നത് എന്നായിരുന്നു ഇന്നലെ ഇരു കുടുംബങ്ങളും വ്യക്തമാക്കിയിരുന്നത്. ശ്രീനിവാസ് മന്ദാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ശാരീരികാസ്വസ്ഥ്യത്തെ തുടര്‍ന്ന് പലാഷ് മുച്ചലിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് പലാഷിനെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു.
പലാഷ് മുച്ചലിന്‍റെ സഹോദരി പലാക് മുച്ചല്‍ സമൂഹമാധ്യമങ്ങളില്‍ വിവാഹം മാറ്റിവയ്ക്കാനുണ്ടായ കാരണമായി സ്മൃതി മന്ദാനയുടെ പിതാവിന്‍റെ ആരോഗ്യസ്ഥിതി മാനിച്ചതാണെന്നു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പലാഷിന്‍റെ വഴിവിട്ട ബന്ധമെന്ന രീതിയില്‍ യുവതിയുമായുള്ള ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമമായ റെഡ്ഡിറ്റില്‍ പ്രചരിച്ചത്.മേരി ഡി കോസ്റ്റയെന്ന യുവതിയാണ് പലാഷുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ടുകൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. യുവതിയെ മാരിയറ്റ് ഹോട്ടലിലെ പൂളില്‍ ഒരുമിച്ച് നീന്താന്‍ ക്ഷണിക്കുന്നതും സ്മൃതിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളും പലാഷിന്‍റെ മറുപടികളുമാണ് വാട്സാപ്പ് ചാറ്റിലുള്ളത്.എന്നാല്‍ ഇത് പലാഷുമായി സംസാരിച്ചതിന്‍റെ തന്നെയാണോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല.
വിവാഹം മാറ്റിവെച്ചതിന് പിന്നാലെ സ്മൃതി മന്ദാന തന്‍റെ സമൂഹമാധ്യമങ്ങളില്‍ നിന്ന് വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും ഡീലിറ്റ് ചെയ്തിരുന്നു. പലാഷ് മുച്ചല്‍ മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിന് നടുവില്‍ നിന്ന് പ്രപ്പോസ് ചെയ്യുന്ന വീഡിയോ അടക്കം സ്മൃതി ഡീലിറ്റ് ചെയ്തിരുന്നു. സ്മൃതിക്ക് പുറമെ ഇന്ത്യൻ ടീമിലെ അടുത്ത സുഹൃത്തുക്കളായ ജെമീമ റോഡ്രിഗസും ശ്രേയങ്ക പാട്ടീലും സ്മൃതിയുടെ വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കിയിരുന്നു. അതേസമയം, പലാഷ് മുച്ചലിന്‍റെ സമൂഹമാധ്യമങ്ങളില്‍ ഇവയെല്ലാം ഇപ്പോഴും ലഭ്യമാണ്. 2019ലാണ് സ്മൃതിയും പലാഷും തമ്മില്‍ പ്രണയത്തിലായത്. 2024 വരെ ഇരുവരും സ്വകാര്യമായി സൂക്ഷിച്ച പ്രണയകഥ കഴിഞ്ഞ വര്‍ഷമാണ് പരസ്യമായത്.