പത്തനംതിട്ട: 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തിനെതിരെ സിപിഐഎം പരാതിയുമായി പോകുന്നത് കോമഡിയെന്ന് പി.സി. വിഷ്ണുനാഥ് എംഎൽഎ. ഇന്നലെ വരെ ആവിഷ്കാര സ്വാതന്ത്ര്യം പറഞ്ഞവരാണ്. ഒരു പാട്ടിനെ പേടിക്കുന്ന ദുർബലമായ പാർട്ടി ആയി സിപിഐഎം മാറിയോയെന്നും വിഷ്ണുനാഥ് ചോദിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് കോടിക്കണക്കിന് തുകയാണ് പ്രചാരണത്തിന് ഇറക്കിയത്. ശബരിമല സ്വർണക്കവർച്ച ചർച്ചയായപ്പോഴാണ് പാരഡി പാട്ട് വന്നത്. അത് ആര് എഴുതിയതെന്ന് പോലും അറിയില്ലായിരുന്നുവെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.ജനങ്ങൾക്ക് രണ്ടാമത് വോട്ട് ചെയ്യാൻ അവസരം ഇല്ലാത്തത് കൊണ്ടാണ്. അല്ലെങ്കിൽ ഈ കാരണം കൂടി ചേർത്ത് സിപിഐഎമ്മിനെതിരെ വോട്ട് ചെയ്തേനെ. വികാരം വ്രണപ്പെടാൻ സാധ്യത ഉള്ളത് കട്ടവർക്ക് മാത്രമാണ്. ഇത്തരം കാര്യങ്ങൾ ചെയ്തു ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യർ ആകരുതെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.
അതേസമയം 'പോറ്റിയെ കേറ്റിയെ' പാരഡി ഗാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനാണ് സിപിഐഎം തീരുമാനം. അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചത് ചട്ടലംഘനമാണ്. അയ്യപ്പനെ ഉപയോഗിച്ചുള്ള പാട്ട് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും സിപിഐഎം ആരോപിച്ചു. നാളെ ജില്ലാ കമ്മിറ്റിക്ക് ശേഷം പരാതി നൽകാനാണ് ആലോചന.