ട്രക്കിംഗിനിടെ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ അഗ്നിപർവ്വതത്തിനുള്ളിലേക്ക് വീണ് ബ്രസീൽ സ്വദേശിനി മരിച്ചത്. ലോംബോക്ക് ദ്വീപിലെ സജീവ അഗ്നിപർവ്വതമായ റിൻജാനി സ്ഥിതി ചെയ്യുന്ന മൗണ്ട് റിൻജാനിയിലേക്കുള്ള ട്രക്കിംഗിനിടെയാണ് 26കാരിയായ ജൂലിയാന മരിൻസ് അഗ്നിപർവ്വതത്തിനുള്ളിൽ വീണത്. അഗ്നിപർവ്വത മുഖ ഭാഗത്തായാണ് ജൂലിയാന മരിൻസ് വീണത്. കൂടെ ഉണ്ടായിരുന്നവർ തെരച്ചിൽ നടത്തി അഗ്നിപർവ്വത മുഖഭാഗത്ത് 984 അടി താഴ്ചയിൽ വരെ എത്തിയെങ്കിലും ആദ്യം യുവതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ചൊവ്വാഴ്ച നടത്തിയ തെരച്ചിലിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീഴ്ചയിൽ പറ്റിയ പരിക്കുകളാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിലിൽ യുവതിയുടെ ദൃശ്യങ്ങൾ കണ്ടെത്തിയ മേഖലയിൽ നിന്ന് വീണ്ടും താഴേയ്ക്ക് യുവതി പതിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. 1968 അടി താഴ്ചയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്താനായത്.3726 മീറ്റർ ഉയരമുള്ള റിൻജാനി സന്ദർശിക്കാൻ ആയിരക്കണക്കിന് പേരാണ് ഓരോ വർഷവും എത്തുന്നത്.