തിരുവനന്തപുരം: ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങൾ മാറ്റി. അതിര്‍ത്തിയില്‍ പാകിസ്താന്റെ പ്രകോപനം തുടരുകയും ഇന്ത്യ തിരിച്ചടിക്കുകയും ഏത് സാഹചര്യത്തെയും നേരിടാനുള്ള കേന്ദ്ര നിര്‍ദേശം ലഭിക്കുകയും ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. നിലവില്‍ നടക്കുന്ന മേളകളിലെ കലാപരിപാടികള്‍ ഒഴിവാക്കും. കണ്ണൂരില്‍ നടക്കുന്ന എല്‍ഡിഎഫ് റാലിയില്‍ വച്ചാണ് മുഖ്യമന്ത്രി ഈ തീരുമാനം അറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഓണ്‍ലൈനായാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്.
വാര്‍ഷിക പരിപാടികളെ സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും. ഇനി അവശേഷിക്കുന്ന ആറ് ജില്ലകളിലെ ആഘോഷ പരിപാടികളാണ് മാറ്റിവച്ചിട്ടുള്ളത്.
അതേസമയം, അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് ജില്ലാ റാലികളും മാറ്റിവച്ചു. സര്‍ക്കാര്‍ വാര്‍ഷികത്തിന്റെ ഭാഗമായുള്ള റാലികളാണ് മാറ്റിവച്ചത്. മാറ്റിവെച്ച റാലികള്‍ എപ്പോള്‍ നടത്തണമെന്നത് പിന്നീട് തീരുമാനിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഭീകരവാദത്തിന് എതിരായ നിലപാടുകളില്‍ കേരളത്തിലെ എല്‍ഡിഎഫ് ഒറ്റക്കെട്ടായി അണിനിരക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.