ലോക സിനിമയുടെ കാഴ്ചകളുമായി 30-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (ഐ.എഫ്.എഫ്.കെ. 2025) ഇന്ന് തിരുവനന്തപുരത്ത് തിരിശ്ശീല ഉയരും. ഡിസംബർ 12 മുതൽ 19 വരെ നീണ്ടുനിൽക്കുന്ന മേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 206 സിനിമകളാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക.
മേളയോട് അനുബന്ധിച്ച് ഡെലിഗേറ്റ് പാസുകളുടെ വിതരണം ഇന്നലെ ആരംഭിച്ചു. സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. ചലച്ചിത്രതാരം ലിജോമോൾ ആദ്യ ഡെലിഗേറ്റ് പാസ് ഏറ്റുവാങ്ങി.
"ലോക സിനിമ കേരളം കാണാനായി എത്തുകയാണ് ഐ.എഫ്.എഫ്.കെ.യിലൂടെ. മലയാളികൾ അതുപോലെ ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ജീവിതത്തിന്റെ ഓരോ നിഴലും വെളിച്ചവും സിനിമയിലൂടെ ഒപ്പിയെടുക്കാൻ ഈ ഐ.എഫ്.എഫ്.കെ.യിലൂടെ ആഗ്രഹിക്കുന്നു, അതിനായി പരിശ്രമിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ വിജയം," എന്ന് ദിവ്യ എസ്. അയ്യർ ഡെലിഗേറ്റ് വിതരണ ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു.
മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ മീഡിയാ സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പതിനായിരത്തിലധികം പ്രതിനിധികളാണ് ഈ ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്നത്.