ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി. പലയിടത്തും വായു ഗുണനിലവാര സൂചിക 500 കടന്നു. ഇതോടെ, പ്രായമായവരും കുട്ടികളും വീടുകളിൽ തന്നെ കഴിയണമെന്നും പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും സർക്കാർ നിർദേശം നൽകി. പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം കാണുന്നതിനായി കൃത്രിമ മഴ പെയ്യിക്കാനുള്ള സാധ്യത ഡൽഹി സർക്കാർ പരിഗണിക്കുന്നുണ്ട്.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് സുപ്രീം കോടതി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും, ഇവ ലംഘിക്കപ്പെട്ടതാണ് മലിനീകരണ തോത് ക്രമാതീതമായി ഉയരാൻ കാരണം. യമുനാ നദിയിൽ വിഷപ്പത രൂപപ്പെട്ടതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മീററ്റിൽ ക്ലൗഡ് സീഡിങ്ങിനായി പ്രത്യേക വിമാനം സജ്ജമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും സ്ഥിതി രൂക്ഷമായി തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.