ജക്കാർത്ത: ഇൻഡൊനീഷ്യയിൽ ഏഴുനില കെട്ടിടത്തിന് തീപ്പിടിച്ച് 20 പേർക്ക് ദാരുണാന്ത്യം. ജക്കാർത്തയിൽ സ്വകാര്യ കമ്പനി പ്രവർത്തച്ചിരുന്ന ഏഴുനില കെട്ടിടത്തിനാണ് തീപ്പിടിച്ചത്. നിരവധി പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നതായി ആണ് റിപ്പോർട്ട്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിക്കുന്നത്.കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആദ്യം തീപ്പിടിച്ചത്. ഇവിടെനിന്ന് മറ്റു നിലകളിലേക്ക് തീ വ്യാപിക്കുകയായിരുന്നു.
ഉച്ചഭക്ഷണ സമയത്തായിരുന്നു തീപ്പിടിത്തമുണ്ടായത്. ചിലർ കെട്ടിടത്തിനകത്തിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ചിലർ പുറത്തു പോയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.‘ടെറ ഡ്രോൺ ഇൻഡൊനീഷ്യ’ എന്ന സ്ഥാപനത്തിന്റെ ഓഫീസ് കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. താൽക്കാലിക ഗോവണി ഉപയോഗിച്ച് ജീവനക്കാർ രക്ഷപ്പെടാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ഇതുവരെ 20 മൃതദേഹങ്ങളാണ് കെണ്ടടുത്തത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.