തിരുവനന്തപുരം: എം.വി. ഗോവിന്ദൻ മാസ്റ്ററുടെ വാക്കുകൾ വളച്ചൊടിച്ച് വാർത്തകൾ വന്നുവെന്നും ആർ.എസ്.എസോ അനുബന്ധ സംഘടനകളോ ആയി സി.പി.ഐ.എമ്മിന് യാതൊരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്‍റെ യാഥാർഥ്യം പിന്നീട് അദ്ദേഹം തന്നെ വ്യക്തമാക്കി. ശത്രുവിന്‍റെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ എല്ലാകാലത്തും സി.പി.ഐ.എം തയാറാണ്. ആർ.എസ്.എസുമായി ഒന്നിക്കാനുള്ള ശ്രമം ഒരിക്കലും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്ഭവനിൽ കണ്ടതുപോലുള്ള ചിത്രങ്ങൾക്കു മുന്നിൽ തലകുനിക്കുന്നവരല്ല സി.പി.ഐ.എം. ഒരുകാലത്തും ഒരു വർഗീയ ശക്തിയെയും ഒപ്പംനിർത്താൻ ഞങ്ങൾ ശ്രമിച്ചിട്ടില്ല. വിട്ടുനിൽക്കാനേ ശ്രമിച്ചിട്ടുള്ളൂ. കോ-ലീ-ബി സഖ്യമെല്ലാം എല്ലാവരുടെയും മനസിൽ തങ്ങിനിൽക്കുന്ന കാര്യമാണ്. 215 സഖാക്കളെ കൊലപ്പെടുത്തിയ വിഭാഗമാണ് ആർ.എസ്.എസ്. അരുംകൊലകൾക്ക് നേതൃത്വം നൽകിയ സംഘടനയാണത്. അതിൽ ഒരിക്കലെങ്കിലും ആർ.എസ്.എസിനെ ആക്ഷേപിക്കാൻ കോൺഗ്രസ് തയാറായിട്ടില്ല. പകരം കാവൽ നിൽക്കുകയായിരുന്നുവെന്ന് മുൻ കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ വിവാദമുണ്ടാക്കി സി.പി.ഐ.എമ്മിന് ആർ.എസ്.എസുമായി ബന്ധമെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. ഫാസിസ്റ്റ് കാഴ്ചപ്പാടും ആശയവുമുള്ള ആർ.എസ്.എസിനെതിരായ നിലപാടാണ് സി.പി.എമ്മിന്‍റേതും കമ്മൂണിസ്റ്റുകളുടേതും. ഒരുഘട്ടത്തിലും അവരുമായി അടുക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല. അടിയന്തരാവസ്ഥക്കാലത്ത് ആരുടെയും നിഴലിൽ നിന്നല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പ്രവർത്തിച്ചത്. അന്നത്തെ അർധ ഫാസിസ്റ്റ് വാഴ്ചക്കാലത്ത് ഞങ്ങൾ ഞങ്ങളായിത്തന്നെ പോരാടി. കണ്ണൂരിൽ മാത്രം അനവധി രക്തസാക്ഷികളാണ് അക്കാലത്ത് സി.പി.എമ്മിനുണ്ടായത്. ജനതാപാർട്ടി 1977ലാണ് ഉണ്ടായത്. അടിയന്തരാവസ്ഥക്കാലത്ത് ജനസംഘവുമായോ അതനുശേഷം ജനതാപാർട്ടിയുമായോ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ബന്ധമുണ്ടായിട്ടില്ല” -മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്ഭവനിലെ ഔദ്യോഗിക പരിപാടിയിൽ അംഗീകൃതമല്ലാത്ത ബിംബങ്ങൾ വെച്ചത് ശരിയല്ലാത്തതിനാലാണ് കൃഷിമന്ത്രി വിട്ടുനിന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടന അംഗീകരിക്കാത്ത ഒരു ചിത്രമാണവിടെ വെച്ചത്. രാജ്ഭവനെ ആർ.എസ്.എസിന്‍റെ പ്രചാരണത്തിനുള്ള വേദിയാക്കരുത്. രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കുന്നതിനെ അംഗീകരിക്കാനാകില്ല. ഭരണഘടനാ വിരുദ്ധമാണത്. ഭാരതാംബയെന്ന ചിത്രീകരണം ഭരണഘടനാ വിരുദ്ധമാണ്. ആർ.എസ്.എസിന് ആ ചിത്രം ബഹുമാനിക്കാം, എന്നാൽ എല്ലാവരും അത് അംഗീകരിക്കണമെന്ന് പറയാനാകില്ല.
സംസ്ഥാനത്തെ ലഹരിവിരുദ്ധ പ്രചാരണങ്ങൾ സർക്കാർ ശക്തമായി മുന്നോട്ടു കൊണ്ടുപോകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടത്തിലൂടെ ആരോഗ്യകരമായ സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യം. ലഹരിയുടെ ദൂഷ്യവശങ്ങള കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കും. അതിനായി പാഠ്യപദ്ധതിയിൽ മാറ്റം കൊണ്ടുവന്നു. അധ്യാപകർക്കും രക്ഷിതാക്കൾക്കും ആവശ്യമായ പരിശീലനം നൽകും. എക്സൈസിന്‍റെ സഹകരണത്തോടെ സ്കൂളുകളിൽ ആന്‍റി-നർകോട്ടിക് ക്ലബ്ബുകൾ സ്ഥാപിച്ചുവരികയാണ്. വിദ്യാലയങ്ങളില്‍ ലഹരിമുക്ത പരിപാടികള്‍ വിപുലപ്പെടുത്തും. എന്‍എസ്എസ്, എസ്പിസി, ലഹിവിരുദ്ധ ക്ലബുകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധറാലി സംഘടിപ്പിക്കും. തദ്ദേശസ്വയംഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍പാര്‍ലമെന്റ് സംഘടിപ്പിക്കും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും രാവിലെ 11 മണിക്ക് ഓഫീസ് മേധാവി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും.ഓപറേഷന്‍ ഡീഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്താകെ 13700 പരിശോധനകള്‍ നടത്തി. 730 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 769 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 378 ഗ്രാം എംഡിഎംഎയും 24 കിലോഗ്രം കഞ്ചാവും പിടിച്ചെടുത്തു. സംസ്ഥാനത്തൊട്ടാകെ ലഹരിയുമായി ബന്ധപ്പെട്ട് 274 സോഴ്‌സ് റിപ്പോര്‍ട്ടുകള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കൈമാറിയെന്നും തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.