Share this Article
News Malayalam 24x7
ശബരിമല സ്വർണ്ണമോഷണം: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു കസ്റ്റഡിയിൽ
Sabarimala Gold Theft

ശബരിമല സ്വർണ്ണമോഷണക്കേസുമായി ബന്ധപ്പെട്ട് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പെരുന്നയിലെ വീട്ടിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നും പുലർച്ചയോടെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണ്ണം പൂശിയതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് മുരാരി ബാബുവിനെതിരായ അന്വേഷണം. 1998-99 കാലഘട്ടത്തിൽ സ്വർണ്ണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങളുടെ കവചങ്ങൾ ചെമ്പാണെന്ന് രേഖപ്പെടുത്താൻ നിർദ്ദേശിച്ചത് മുരാരി ബാബുവാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കൂടാതെ, 2019-ലും 2025-ലും ചെമ്പുപലകകൾ സ്വർണ്ണം പൂശുന്നതുമായി ബന്ധപ്പെട്ട് മഖ്സർ എഴുതാനും മറ്റ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതും ഇദ്ദേഹമാണെന്ന് SIT കണ്ടെത്തിയിട്ടുണ്ട്.


ഈ കേസിൽ മുരാരി ബാബുവിന് വ്യക്തമായ പങ്കുണ്ടെന്ന് SIT നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ മൊഴിയിൽ മുരാരി ബാബു ഒന്നാം കക്ഷിയാണെന്ന് വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. ദേവസ്വം ബോർഡിന്റെ രജിസ്റ്ററുകളിൽ നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ കണക്കുകളില്ലെങ്കിലും, അന്നത്തെ യുബി ഗ്രൂപ്പ് (വിജയ് മല്യയുടെ കമ്പനി) നൽകിയ കണക്കനുസരിച്ച് ഏകദേശം രണ്ട് കിലോഗ്രാമിനടുത്ത് സ്വർണ്ണം ദ്വാരപാലക ശിൽപ്പങ്ങളിൽ പതിപ്പിച്ചിരുന്നു. എന്നാൽ, ഇത് പിന്നീട് എങ്ങനെ ചെമ്പുപലകകളായി മാറിയെന്നതാണ് കേസിന് ആധാരം.


നേരത്തെ ദേവസ്വം ബോർഡിന്റെ മാനേജരായും പിന്നീട് ഡെപ്യൂട്ടി കമ്മീഷണറായും ഹരിപ്പാട് ഓഫീസിൽ പ്രവർത്തിച്ചിരുന്ന മുരാരി ബാബുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം എൻഎസ്എസിൽ നിന്നും രാജിവെച്ചൊഴിയുകയായിരുന്നു. ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കുന്ന ആദ്യത്തെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനാണ് മുരാരി ബാബു. ഈ കേസിൽ വിശ്വാസവഞ്ചന, മോഷണം, ഗൂഢാലോചന തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഇദ്ദേഹത്തിന് പങ്കുണ്ടെന്നും കൂടുതൽ അറസ്റ്റുകളിലേക്ക് നീങ്ങുമെന്നുമാണ് അന്വേഷണ സംഘം നൽകുന്ന സൂചന. ഹൈക്കോടതിയും ഈ വിഷയത്തിൽ ദേവസ്വം ബോർഡിന്റെ പങ്കിനെക്കുറിച്ച് നിരീക്ഷണം നടത്തിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories